
കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ വൻ ലഹരി കച്ചവടം നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. ‘ബാക്ക് ടു ഫിറ്റ്നസ്’ എന്ന ജിമ്മിന്റെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വിപണിയിൽ പത്ത് ലക്ഷത്തോളം രൂപ വിലവരുന്ന 200 ഗ്രാമിലധികം എംഡിഎംഎയും കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
ലഹരിവിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി സിറ്റി പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. കഴിഞ്ഞ കുറച്ചുനാളുകളായി ഈ ജിംനേഷ്യവും ഇവിടെയെത്തുന്ന ചിലരും പൊലീസിന്റെ കടുത്ത നിരീക്ഷണത്തിലായിരുന്നു.
ഇവർക്കെതിരെ നാട്ടുകാരിൽ നിന്ന് പരക്കെ പരാതികൾ ഉയർന്നതിനെ തുടർന്നാണ് പൊലീസ് വലവിരിച്ചത്. അതേസമയം, പിടിയിലായവർ നടത്തിയ ലഹരി ഇടപാടുകളിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നാണ് ജിംനേഷ്യം ഉടമയുടെ വിശദീകരണം.
സംഭവത്തിൽ പ്രതികളുടെ ലഹരി ഇടപാടുകളുടെ ഉറവിടത്തെക്കുറിച്ചും കൂടുതൽ ആളുകൾക്ക് ഇതിൽ പങ്കുണ്ടോയെന്നും അറിയാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പിടിയിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച കണ്ണൂർ, എറണാകുളം ജില്ലകളിലും സമാന രീതിയിൽ ജിമ്മുകളിലും ഹോസ്റ്റലുകളിലും റെയ്ഡ് നടന്നിരുന്നു.





