പത്ത് വർഷത്തിനിടെ പവർകട്ട് ഉണ്ടായിട്ടില്ല, വഖഫ് ഹർജിക്കാർക്ക് ഒപ്പം നിന്ന് സർക്കാർ ഒത്തുകളിച്ചു’; വിമർശനവുമായി പിണറായി വിജയൻ

തിരുവനന്തപുരം: പവര്‍കട്ട് വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന് . കഴിഞ്ഞ പത്ത് വര്‍ഷക്കാലം പവര്‍കട്ട് ഉണ്ടായിരുന്നില്ലെന്ന് പിണറായി വിജയന് പറഞ്ഞു. പവര്‍കട്ട് മുന്‍കൂട്ടി അറിയിക്കാത്ത സാഹചര്യമുണ്ട്. തന്റെ വീട്ടില്‍ ഒന്നേകാല്‍ മണിക്കൂര്‍ കഴിഞ്ഞ ദിവസം വൈദ്യുതി ഉണ്ടായിരുന്നില്ല.
ഓണപ്പരീക്ഷ നടക്കുന്ന കാലമാണ്. പവര്‍കട്ടിന്റെ കാര്യത്തില്‍ മുന്‍കൂര്‍ നടപടികള്‍ സ്വീകരിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആണവനിലയം സ്ഥാപിച്ച് വൈദ്യുതി പ്രതിസന്ധി തീര്‍ക്കാം എന്ന് കരുതുന്നത് നടപ്പിലാകുമെന്ന് തോന്നുന്നില്ല. അനാവശ്യ പ്രശ്നം സൃഷ്ടിക്കലായിരിക്കും അതുവഴിയുണ്ടാകുകയെന്നും പിണറായി വിജയന് പറഞ്ഞു.
വഖബ് ബോര്‍ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്നത് ഗൗരവമുള്ള വിഷയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെയാകെ സ്തംഭിപ്പിക്കാന്‍ ഉതകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് പിണറായി വിജയന് കുറ്റപ്പെടുത്തി. ഹൈക്കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് വന്ന കേസില്‍ ഹര്‍ജിക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഒത്തുകളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
അതില്‍ ഹൈക്കോടതിയുടെ ഇടക്കാല വിധി വന്നു. അത് വലിയ തോതില്‍ ഞെട്ടിക്കുന്നതായിരുന്നുവെന്നും പിണറായി വിജയന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. 2025ലാണ് കേന്ദ്രസര്‍ക്കാര്‍ വഖഫ് നിയമം പൊളിച്ച് സമഗ്രമായ ഭേദഗതി കൊണ്ടുവന്നത്. അത് സംഘപരിവാര്‍ അജണ്ട അനുസരിച്ച് ഉള്ളതായിരുന്നു.
അതിന്റെ ഭാഗമായി വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ തിരികെ കയറ്റാനുള്ള നടപടി ഉണ്ടായി. കേന്ദ്രം നിയമം പാസാക്കിയെങ്കിലും ബിജെപി ഇതര സംസ്ഥാനങ്ങള്‍ അതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തിയത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രമായിരുന്നു.
ആ വഴിക്കാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ നീങ്ങുന്നത്. അത് ദൗര്‍ഭാഗ്യകരമാണ്. മതങ്ങളുടെ ബോര്‍ഡുകളില്‍ അതാത് വിഭാഗങ്ങളില്‍പ്പെട്ടവര്‍ തുടരുന്നതാണ് ഇതുവരെയുള്ള രീതി. ഒരു മതത്തിന്റെ വിഷയങ്ങളില്‍ മറ്റ് മതങ്ങള്‍ കൈകടത്തുന്നത് ശരിയായ നിലപാടല്ലെന്നും പിണറായി വിജയന് പറഞ്ഞു.
ഇന്ന് മുസ്ലിങ്ങള്‍ക്ക് എതിരെയാണ് നീക്കമെങ്കില്‍ നാളെ മറ്റ് മതവിഭാഗങ്ങള്‍ക്കെതിരെയും ഇത്തരം നീക്കങ്ങള്‍ ഉണ്ടാവാം. കേന്ദ്രത്തിന്റെ നീക്കത്തില്‍ മുമ്പ് ആശങ്ക പ്രകടിപ്പിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ഇപ്പോള്‍ അവര്‍ അത് വള്ളിപ്പുള്ളി വിടാതെ നടപ്പിലാക്കാന്‍ പോവുകയാണ് സര്‍ക്കാര്‍. ഇക്കാര്യം കേരള ഹൈക്കോടതിയെ അറിയിച്ചിട്ടുമുണ്ട്.
കെ സി വേണുഗോപാല്‍ നിയമത്തിനെതിരായ നിലപാട് പ്രകടിപ്പിച്ചിട്ടുണ്ട്. അതൊക്കെ അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് ലീഗ്.
ലീഗിന്റെ മന്ത്രിക്കാണ് വഖഫ് വകുപ്പിന്റെ ചുമതലയുള്ളത്. ചുമതല ഏറ്റെടുത്ത ഉടന്‍ ലീഗിന്റെ പ്രഖ്യാപിത നയത്തിനെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് മന്ത്രിയുടെ വ്യക്തിപരമായ നിലപാടാണ് എന്ന് കരുതുന്നില്ല. മുസ്ലിം ലീഗിന്റെ നിലപാടില്‍ മാറ്റം വന്നതിന്റെ ഭാഗമായാകാം മന്ത്രി ഈ നിലപാട് സ്വീകരിച്ചത് എന്ന് മാത്രമേ കരുതാന്‍ കഴിയൂ. ഇത് വിരോധാഭാസമാണെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി.
പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം കഴിഞ്ഞുവെന്നും മുന്‍പ് താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പിണറായി വിജയന് പറഞ്ഞു. ബിനോയ് വിശ്വത്തെ ടി പി രാമകൃഷ്ണന് കാണുന്നതില്‍ പ്രത്യേകതയില്ല. താനും കാണാറുണ്ട്. എല്‍ഡിഎഫ് യോഗം അതിന്റെ വഴിക്ക് പോകും. അതില്‍ ഒരു പ്രതിസന്ധിയുമില്ലെന്നും പിണറായി വിജയന് പറഞ്ഞു.





