ഭക്തർക്കിടയിൽ പരിഭ്രാന്തി പരത്തി, കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് പൊട്ടി; മൂന്ന് പേർക്ക് പരിക്ക്

ലക്നൌ: ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് അബദ്ധത്തില്‍ പൊട്ടി മൂന്ന് പേര്‍ക്ക് പരിക്കേറ്റു . ഉത്തര്‍പ്രദേശ് കാശി വിശ്വനാഥ ക്ഷേത്രത്തിലാണ് സംഭവം.
പി എ സി (ഉത്തര്‍പ്രദേശ് പ്രവിശ്യാ ആംഡ് കോണ്‍സ്റ്റാബുലറി) ഉദ്യോഗസ്ഥന്റെ സര്‍വീസ് തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്. തോക്ക് അബദ്ധത്തില്‍ താഴെ വീണപ്പോള്‍ വെടി പൊട്ടുകയായിരുന്നു. വെടിയുണ്ട മെറ്റലില്‍ പതിച്ച് ചീള് തെറിച്ചാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ക്ഷേത്രത്തിലെ സംഭാവനകളിൽ നിന്ന് ദിവസവും 6 മുതൽ 8 ലക്ഷം രൂപ വരെ മോഷ്ടിക്കപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
തട്ടിപ്പ് വെളിച്ചത്തുവരുന്നതിന് മുമ്പ് രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിൽ ശരാശരി 16 മുതൽ 18 ലക്ഷം രൂപ വരെയാണ് ദിവസവും എത്തിയിരുന്നത്. എന്നാൽ കേസ് പുറത്തുവന്നതിന് ശേഷം ഇത് ദിവസവും 24 മുതൽ 26 ലക്ഷം രൂപയായി വർദ്ധിച്ചതായും ബാങ്ക് ഉദ്യോഗസ്ഥർ എസ്ഐടിയോട് വ്യക്തമാക്കി.





