ശസ്ത്രക്രിയയോടുള്ള ഭയം; ജനൽച്ചില്ലും തകർത്ത് ഒറ്റ ഓട്ടം, ഒടുവിൽ രോഗിയെ കണ്ടെത്തിയത് ഒരു കിലോമീറ്റർ അകലെയുള്ള വീടിന്റെ മുകളിൽ

പാറശാല: ശസ്ത്രക്രിയയെക്കുറിച്ചുള്ള ഭയം കാരണം രോഗി ഗവ. താലൂക്ക് ആശുപത്രിയുടെ ജനൽച്ചില്ല് തകർത്ത് ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ പാറശാല താലൂക്ക് ആശുപത്രിയിലാണ് സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
അടിവയറ്റിലെ കടുത്ത വേദനയെ തുടർന്ന് ആശുപത്രിയിലെ പേ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന പനച്ചമൂട് സ്വദേശിയായ അറുപത്തഞ്ചുകാരനാണ് സർജിക്കൽ വാർഡിന്റെ ജനൽച്ചില്ല് അടിച്ച് തകർത്ത് പുറത്തേക്ക് ചാടിയത്.
ഇദ്ദേഹത്തിന് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നതായിരുന്നു ഇത്തരമൊരു കടുംകൈ ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചത്. രോഗി ജനൽച്ചില്ല് തകർത്ത് ഓടിയ വിവരം അറിഞ്ഞതോടെ ആശുപത്രി അധികൃതരും ജീവനക്കാരും പരിഭ്രാന്തരായി.തുടർന്ന് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരും പാറശാല പോലീസും ചേർന്ന് പുലർച്ചെ തന്നെ പ്രദേശത്താകെ വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിലാണ് ആശുപത്രിയിൽ നിന്നും ഒരു കിലോമീറ്ററോളം ദൂരെയുള്ള കുറുങ്കുട്ടിക്ക് സമീപത്തെ ഒരു വീടിന്റെ മുകളിൽ ഇയാളെ കണ്ടെത്തിയത്.
ഓട്ടത്തിന്റെ ഭീതിയിലും ക്ഷീണത്തിലും അതീവ അവശനായ നിലയിലായിരുന്നു ഇദ്ദേഹം. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ സുരക്ഷിതമായി താഴെയിറക്കി. ശസ്ത്രക്രിയ പേടിച്ച് പ്രായമായ രോഗി ആശുപത്രി ചാടിയ സംഭവം പ്രദേശത്ത് വലിയ ചർച്ചയായിട്ടുണ്ട്.




