
ലേ: ലഡാക്കിലെ യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന്-ലഹരി ഉപയോഗം തടയുന്നതിനായി വിപ്ലവകരമായ പുതിയ മദ്യനയത്തിന് അംഗീകാരം നൽകി. മുൻപുണ്ടായിരുന്ന കർശന നിയന്ത്രണങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവർണറാണ് പുതിയ മദ്യനയത്തിന് അനുമതി നൽകിയത്. പുതിയ തീരുമാനത്തോടെ ലഡാക്കിൽ ഇനി മുതൽ വിദേശമദ്യമടക്കം ലഭ്യമാകും.
മുൻപ് ലഡാക്കിലെ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി ബിയർ, വൈൻ എന്നിവ മാത്രമായിരുന്നു വിൽക്കാൻ അനുമതിയുണ്ടായിരുന്നത്. എന്നാൽ പുതിയ നയപ്രകാരം വിദേശ മദ്യങ്ങളും ഇന്ത്യൻ നിർമ്മിത വിദേശ മദ്യങ്ങളും വിൽക്കാൻ സാധിക്കും. നിലവിൽ ലഡാക്കിൽ ആകെ 2 മദ്യവിൽപനശാലകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇ-ലേലം വഴി പുതിയ 20 ഔട്ട്‌ലെറ്റുകൾ കൂടി ഉടൻ ആരംഭിക്കും. ലേ നഗരത്തിൽ മാത്രം ഒതുങ്ങിനിന്നിരുന്ന മദ്യലഭ്യത നുബ്ര, ചാങ്താങ്, ഷാം, സൻസ്കർ തുടങ്ങിയ പുതിയ ജില്ലകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
വലിയ ഹോട്ടലുകൾക്ക് പുറമെ ഇനി മുതൽ ഹോംസ്റ്റേകൾക്കും ഗസ്റ്റ് ഹൗസുകൾക്കും നിശ്ചിത ലൈസൻസ് ഫീസ് അടച്ച് റീട്ടെയിലായി മദ്യവിൽപ്പന നടത്താം. കൂടാതെ ഹോട്ടൽ മുറികളിലിരുന്ന് മദ്യപിക്കാനുള്ള അനുമതിയും പുതിയ നയം നൽകുന്നുണ്ട്. ലഡാക്കിൽ ആദ്യമായി മൈക്രോബ്രൂവറികളോട് (Microbreweries) കൂടിയ ബിയർ പാർലറുകൾ തുടങ്ങാനും അനുമതി നൽകും.
ലഡാക്കിൽ മദ്യം ലഭ്യമാകാത്തത് മൂലം വിനോദസഞ്ചാരികൾ പുറത്തുനിന്ന് മദ്യം എത്തിക്കുന്നതും, യുവാക്കൾ വ്യാജ മദ്യത്തിലേക്കും മയക്കുമരുന്ന് ശൃംഖലകളിലേക്കും തിരിയുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഭരണകൂടത്തിന്റെ ഈ സുപ്രധാന നീക്കം. വിവിധ സന്നദ്ധ സംഘടനകൾ, മത സംഘടനകൾ, മെഡിക്കൽ വിദഗ്ദ്ധർ എന്നിവരുമായി നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് ലെഫ്റ്റനന്റ് ഗവർണർ ഈ തീരുമാനമെടുത്തത്.





