ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദുരന്തം; സെപ്റ്റിക് ടാങ്കിൽ വിഷവാതകം ശ്വസിച്ച് ആറ് പേർ ശ്വാസംമുട്ടി മരിച്ചു

വനേശ്വർ: ഒഡിഷയിൽ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിനുള്ളിൽ വിഷവാതകം ശ്വസിച്ച് ആറ് പേർ ശ്വാസംമുട്ടി മരിച്ചു. നിർമാണ തൊഴിലാളിയായ നിമായ് പാൽ (48), അദ്ദേഹത്തിന്റെ മകൻ ആകാശ് പാൽ (28), മേസ്തിരിമാരായ അദൽ മാഝി, മനോരഞ്ജൻ ഹാതി, ഛന്ദ ജൽ, നിർമാണ തൊഴിലാളി ബിപുൽ ജൽ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽപ്പെട്ട മറ്റൊരു തൊഴിലാളിയായ പങ്കജ് യാനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച പകൽ കലഹണ്ടി ജില്ലയിലെ ഗൗഡ കാർലഖുന്ത ഗ്രാമത്തിലാണ് സംഭവം. സെപ്റ്റിക് ടാങ്കിന്റെ നിർമ്മാണത്തിനിടെ നിർമ്മാതാവ് അബദ്ധത്തിൽ ടാങ്കിനുള്ളിൽ വീഴുകയായിരുന്നു. ഇദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് അഞ്ച് പേരും കൂടി ടാങ്കിലേക്ക് ഇറങ്ങിയതും അപകടത്തിൽപ്പെട്ടതും.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി മോഹൻ ചരൺ മാഝി 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ, അന്ത്യകർമങ്ങൾക്കായി ജില്ലാ ഭരണകൂടം 30,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന മരാമത്ത് മന്ത്രി അറിയിച്ചു.





