
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി എൻ. രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ലഫ്റ്റനന്റ് ഗവർണർ കൈലാഷ് നാഥൻ സത്യവാചകം ചൊല്ലിക്കൊടുത്തു. അഞ്ചാം തവണയാണ് രംഗസ്വാമി പുതുച്ചേരിയുടെ മുഖ്യമന്ത്രി പദവിയിലെത്തുന്നത്.മുഖ്യമന്ത്രിക്കൊപ്പം എൻ.ആർ കോൺഗ്രസ്, ബിജെപി എന്നീ പാർട്ടികളിൽ നിന്നുള്ള ഓരോ മന്ത്രിമാർ വീതവും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. എൻ.ആർ കോൺഗ്രസ് – ബിജെപി സഖ്യമാണ് പുതുച്ചേരിയിൽ ഭരണം നടത്തുന്നത്.
ബിജെപിയിൽ നിന്ന് എ. നമശിവായമാണ് മന്ത്രിയായി ചുമതലയേറ്റത്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ബിജെപിക്ക് ഈ സർക്കാർ രൂപീകരണം വലിയ നേട്ടമാണ്.30 അംഗങ്ങളുള്ള പുതുച്ചേരി നിയമസഭയിൽ 18 എംഎൽഎമാരുടെ പിന്തുണയാണ് സഖ്യത്തിനുള്ളത്. എൻ.ആർ കോൺഗ്രസ് 12 സീറ്റും ബിജെപി 6 സീറ്റും (ബിജെപി 4 + എഐഎഡിഎംകെ, എൽജെകെ ഓരോന്ന് വീതം) ആണ് സഖ്യത്തിൽ ഉറപ്പിച്ചിട്ടുള്ളത്. ഭരണപരമായ തീരുമാനങ്ങൾ വേഗത്തിലാക്കാനും വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടാനും പുതിയ സർക്കാരിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.





