
കാഞ്ഞങ്ങാട്: ചൂട് കേരളത്തിൽ വർധിക്കുകയാണെങ്കിലും താല്കാലിക ആശ്വാസമെന്ന നിലയിൽ മഴയെത്തുന്നുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. എന്നിരുന്നാലും ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ കാസർഗോഡ് ഇന്ന് രണ്ട് പേർക്ക് സൂര്യാതപമേറ്റു. കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗൺസിലർക്കും തൃക്കരിപ്പൂരിലെ എട്ട് വയസുകാരനുമാണ് സൂര്യാതപമേറ്റത്.
കാഞ്ഞങ്ങാട് നഗരസഭാ പത്തൊമ്പതാം വാർഡ് കൗൺസിലർ എൻ ഉണ്ണികൃഷ്ണനാണ് ശരീരത്തിൽ പൊള്ളലേറ്റത്. പൊതു പരിപാടിയിൽ പങ്കെടുത്ത് ഇരു ചക്ര വാഹനത്തിൽ മടങ്ങവെയാണ് പൊള്ളലേറ്റത്. കഴുത്തിന് പുറകിലും നെഞ്ചിലും പുറത്തുമാണ് പൊള്ളലേറ്റത്.
അതേ സമയം വിദ്യാർത്ഥിയായ ഇഷാൻ കഴുത്തിനാണ് പൊള്ളലേറ്റത്. വീടിന് സമീപത്തെ ക്ഷേത്രോത്സവത്തിനിടെ ആണ് സൂര്യാതപമേറ്റത്. സൂര്യാതപവുമായി ബന്ധപ്പെട്ട് വലിയ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ഇന്നു മുതൽ സംസ്ഥാനത്ത് ചൂടിന് നേരിയ ശമനമുണ്ടാകുമെന്നാണ് അറിയിപ്പ്. യെല്ലോ അലേർട്ട് ഉൾപ്പെടെ പിൻവലിച്ചിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കിയും വയനാടുമൊഴികെ മറ്റ് പന്ത്രണ്ട് ജില്ലകളിലും യെല്ലോ അലേർട്ട് ഉണ്ടായിരുന്നു. നിരവധി പേർക്ക് ഇതിനോടകം കേരളത്തിൽ സൂര്യാതപം ഏറ്റിരുന്നു.





