Thiruvananthapuram

വെടിക്കെട്ടുപുര അപകടം: പ്രത്യേക സംഘം അന്വേഷണം തുടങ്ങി; 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരണം

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ തൃശ്ശൂരിൽ വെടിക്കെട്ടുപുര അപകടം നടന്ന സ്ഥലം സന്ദർശിക്കും. അപകട സ്ഥലത്ത് 32 പേർ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.

പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം കൂടുതൽ പേർ ഉണ്ടാകാനുളള സാധ്യതയും തള്ളിക്കളയുന്നില്ല.സിറ്റി കമ്മീഷണർ നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലത്ത് പരിശോധനകൾ നടത്തിയിരുന്നു. എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. അപകട കാരണത്തെ കുറിച്ച് വൈകുന്നേരത്തോടെ വ്യക്തവരുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടന സമയത്ത് മുപ്പതിൽ താഴെ ആളുകൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്ന് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിൽസൺ വെളിപ്പെടുത്തി.വെടിപ്പുരയിൽ അളവിൽ കൂടുതൽ മരുന്നുകൾ ഉണ്ടായിരുന്നില്ലെന്നും കഠിനമായ ചൂടാകാം അപകടത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന സ്ത്രീകളെയെല്ലാം രക്ഷപ്പെടുത്താൻ സാധിച്ചുവെന്നും കാലിന് അസുഖമുള്ളതിനാൽ ലൈസൻസി സതീശന് ഓടിമാറാൻ കഴിഞ്ഞില്ലെന്നും 48 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിൽസൺ കൂട്ടിച്ചേർത്തു.

മക്കളുടെ നിർബന്ധം മൂലം ഇനി ഈ പണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ വൈകിട്ട് മൂന്നരയോടെ നടന്ന സ്ഫോടനത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. നിലവിൽ 11 പേർ ചികിത്സയിലുണ്ട്, ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്.ഇതിനിടെ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ തൃശ്ശൂരിൽ വേഗത്തിൽ പുരോഗമിക്കുന്നു. 5 മൃതദേഹങ്ങളും 11 ശരീരഭാഗങ്ങളും ഇതിനകം പോസ്റ്റ്മോർട്ടം ചെയ്തതായും തിരിച്ചറിയാനാകാത്ത അവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്കായി അയക്കുമെന്നും മന്ത്രി കെ. രാജൻ അറിയിച്ചു.

Related Articles

Back to top button