
കല്ലാച്ചി : ടൗണിലെ മലഞ്ചരക്ക് കടയിലെ മേശയിൽനിന്ന് ഒന്നരലക്ഷം രൂപ കവർന്നു. കല്ലാച്ചി മത്സ്യമാർക്കറ്റിനടുത്ത് ടി.വി.കെ. കുഞ്ഞമ്മദ്ഹാജിയുടെ മലഞ്ചരക്ക് കടയിൽനിന്നാണ് പണം കവർന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. കുഞ്ഞമ്മദ്ഹാജി ളുഹർ നമസ്കാരത്തിന് പള്ളിയിലേക്ക് പോയ സമയത്താണ് പണം കവർന്നത്. പള്ളിയിലേക്ക് പോകുമ്പോൾ മേശയ്ക്ക് പൂട്ടിട്ട് താക്കോൽ കീശയിൽ സൂക്ഷിച്ചിരുന്നു. കടയുടെ ഷട്ടർ താഴേക്ക് താഴ്ത്തിയെങ്കിലും ലോക്ക് ചെയ്തിരുന്നില്ല.
പള്ളിയിൽ പോയി അരമണിക്കൂറിനുള്ളിൽ തിരിച്ചെത്തി. ഷട്ടർ ഉയർത്തി മേശയുടെ അടുത്തെത്തിയപ്പോഴാണ് മേശ തുറന്നനിലയിൽ കണ്ടത്. അടുത്തുണ്ടായിരുന്ന അടയ്ക്ക വെട്ടുന്ന മെഷീൻ ഉപയോഗിച്ചാണ് മേശ തുറന്നതെന്നാണ് കരുതുന്നത്. 500 രൂപയുടെ കെട്ടുകളാണ് കടയിൽനിന്ന് കവർന്നത്.ഇത് ഏകദേശം ഒന്നരലക്ഷം രൂപയോളമുണ്ടെന്ന് കുഞ്ഞമ്മദ്ഹാജി പോലീസിനോട് പറഞ്ഞു. നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞമാസം 23-ന് മലഞ്ചരക്ക് കടയിൽനിന്ന് ഒരു ചാക്ക് കുരുമുളക് മോഷണം പോയിരുന്നു. മൂന്നുദിവസത്തെ പെരുന്നാൾ അവധിക്കുശേഷം കട തുറന്ന സമയത്താണ് കുരുമുളക് മോഷണംപോയ വിവരമറിയുന്നത്.പോലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല.നാലുവർഷം മുൻപ് ഇതേ രീതിയിൽ കടയുടമ പുറത്തുപോയ സമയത്ത് മലഞ്ചരക്ക് കടയിൽനിന്ന് ഒരു ലക്ഷം രൂപ മോഷണം പോയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.





