ആർമി റിക്രൂട്ട്മെന്റ് പരീക്ഷ മാറ്റിയത് ആറ് തവണ; കോഴിക്കോട് ഉദ്യോഗാർത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു

കോഴിക്കോട്: ആർമി റിക്രൂട്ട്മെന്റ് പരീക്ഷ നടത്താത്തതിനെതിരെ 800ൽ അധികം ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം. ആറ് തവണ മാറ്റി വെച്ച പ്രവേശനപരീക്ഷ നടത്തണമെന്ന ആവശ്യവുമായാണ് ഉദ്യോഗാർത്ഥികൾ തെരുവിലിറങ്ങിയത്. 2021ൽ തന്നെ ആരോഗ്യ, കായികക്ഷമതാ പരീക്ഷകൾ കഴിഞ്ഞിട്ടും ആറ് തവണ പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു.
രണ്ട് സെക്ഷനായാണ് പരീക്ഷ നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നത്. എറണാകുളം മുതൽ തെക്കോട്ടുള്ളവർക്ക് തിരുവനന്തപുരത്തും വടക്കോട്ടുള്ളവർക്ക് മലബാറിലുമാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. 800ൽ അധികം വിദ്യാർത്ഥികളാണ് പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ട് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.
ഇതേ വിഷയം ഉന്നയിച്ച് തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് നടക്കുന്ന മാർച്ചിൽ 300ല്‍ അധികം പേര് പങ്കെടുക്കുന്നുണ്ട്. ഒന്നര വർഷമായി മുടങ്ങിക്കിടക്കുന്ന പൊതു പ്രവേശന പരീക്ഷ നടത്തണമെന്നാണ് ഇവരുടെയും പ്രധാന ആവശ്യം. ടി.ഒ.ഡി പിൻവലിക്കണമെന്നും സേനയിൽ സ്ഥിര നിയമനം വേണമെന്നും ഇവർ ആവശ്യമുന്നയിക്കുന്നു.
അഗ്നിപഥ് പ്രതിഷേധത്തേത്തുടര്‍ന്ന് കേരളത്തിലേയ്ക്കുളള രണ്ട് ട്രെയിനുകള്‍ കൂടി റദ്ദാക്കിയിട്ടുണ്ട്. നാളെ പുറപ്പെടേണ്ട സെക്കന്തരാബാദ് – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്സ്പ്രസ്, 20 ന് പുറപ്പെടേണ്ട എറണാകുളം – പട്ന ബൈ വീക്കലി എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ഇന്നലെ പുറപ്പെടേണ്ടിയിരുന്ന പട്ന – എറണാകുളം ബൈ വീക്ക് ലി സൂപ്പര്‍ ഫാസ്ററും, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരിയും നേരത്തെ റദ്ദാക്കിയിരുന്നു.





