
താമരശ്ശേരി : നാടിനെ നടുക്കിയ കരിഞ്ചോല ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന് ഒലിച്ചുപോയ കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല-പൂവൻമല-എട്ടേക്ര റോഡിന്റെ തകർന്നഭാഗം, എട്ടുവർഷം കഴിഞ്ഞിട്ടും നവീകരിക്കാതെ കല്ലും മണ്ണുംനിറഞ്ഞ് ഗതാഗതം ദുഷ്കരമായ നിലയിടാണ്. ഈ റോഡിന്റെ തുടക്കഭാഗത്ത് നേരത്തേ ടാറിങ് നടത്തിയിരുന്ന മുന്നൂറ്ു മീറ്ററോളം ദൂരത്തിൽ പലയിടത്തും ഉപരിതലം അടർന്ന് ഗർത്തങ്ങൾ നിറഞ്ഞനിലയിലാണ്. എട്ടേക്ര ഭാഗത്തെ കോൺക്രീറ്റ് ചെയ്ത ഭാഗത്തിനുശേഷമുള്ള രണ്ടേകാൽ കിലോമീറ്ററോളം ദൂരമാവട്ടെ കുത്തനെയുള്ള കയറ്റങ്ങളും വളവുകളും നിറഞ്ഞ വാഹനഗതാഗതയോഗ്യമല്ലാത്ത മൺപാതയുമാണ്. ടാർചെയ്യാത്ത സ്ഥലങ്ങളിൽ ടാറിങ്ങോ കോൺക്രീറ്റോ നടത്തിയും ടാറിങ് നടത്തിയയിടങ്ങളിൽ അറ്റകുറ്റപ്പണിനടത്തിയും റോഡ് പൂർണമായി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ വോട്ടിങ് ബഹിഷ്‌കരിക്കുമെന്ന് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രദേശവാസികൾ.
2018 ജൂൺ പതിന്നാലാംതീയതി പുലർച്ചെയായിരുന്നു കരിഞ്ചോലമലയുടെ മുകൾഭാഗത്തുണ്ടായ ഉരുൾപൊട്ടൽ താഴ്‌വാരത്തെ അരക്കിലോമീറ്ററോളം വരുന്ന ഒരുപ്രദേശത്തെതന്നെ തുടച്ചുനീക്കിയത്. ഒറ്റദിവസംകൊണ്ട് 14 മനുഷ്യജീവനുകൾ പൊലിയുകയും, വീടുകൾ തൂത്തെറിയപ്പെടുകയും ചെയ്ത അന്ന് കരിഞ്ചോല-പൂവൻമല റോഡിന്റെ 450 മീറ്ററോളം വരുന്ന ഭാഗം പാടെ ഒലിച്ചുപോയി. ജില്ലാപഞ്ചായത്തിന്റെ 2018-19 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി അൻപതുലക്ഷം രൂപ ചെലവഴിച്ചാണ് പിന്നീട് 450 മീറ്റർ നീളത്തിൽ റോഡ് മൺനിരത്തായി പുനർനിർമിച്ചത്.





