
നടുവണ്ണൂർ : മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെ മൂന്ന് മെഡിക്കൽ വിദ്യാർഥികളുടെ ഒന്നിച്ചുള്ള ദാരുണമരണവാർത്തയറിഞ്ഞ് നാട് നടുങ്ങി. സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ച് റോഡരികിലെ ഓവുചാലിൽവീണ് മരിച്ചനിലയിലാണ് നാട്ടുകാർ ഇവരെ കണ്ടത്. പുലർച്ചെ ഒന്നരയ്ക്കുണ്ടായ ദാരുണവാർത്ത കേട്ടാണ് നാടുണർന്നത്. ദുഃഖവാർത്ത വൈകാതെ കോളേജ് കാമ്പസിലുമെത്തി.
മരണവാർത്തയറിഞ്ഞതോടെ കാമ്പസ് ശോകമൂകമായി. സാധാരണപ്രവർത്തനങ്ങളില്ലാതായി. ചൊവ്വാഴ്ച വൈകുന്നേരംവരെ കണ്ട സുഹൃത്തുക്കളുടെ വേർപാട് സഹപാഠികൾക്കും അധ്യാപകർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. സഹപാഠികളെ അവസാനമായി ഒരുനോക്കുകാണാൻ ജലപാനംപോലുമില്ലാതെ നിറമിഴികളോടെ അവർ കാത്തിരുന്നു. അഭിനവ് കോളേജ് ഹോസ്റ്റലിലും മറ്റുരണ്ടുപേർ പുറത്തുള്ള വാടകമുറിയിലുമാണ് താമസിച്ചിരുന്നത്. മരിച്ച മൂന്നുപേരും പഠനത്തിലും പെരുമാറ്റത്തിലും മിടുക്കരായിരുന്നെന്ന് സഹപാഠികൾ പറഞ്ഞു.
കോളേജിന് ബുധനാഴ്ച അവധിനൽകി. മരണവിവരമറിഞ്ഞതോടെ മെഡിക്കൽ കോളേജ് മാനേജർ സുനീഷ്‌കുമാർ, ചീഫ് അഡ്മിനിസ്‌ട്രേഷൻ ഓഫീസർ കെ.കെ. ശ്രീകുമാർ, അഡ്മിനിസ്‌ട്രേഷൻ ഓഫീസർ പി. കൃഷ്ണൻ, വിദ്യാർഥിപ്രതിനിധികൾ തുടങ്ങിയവർ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലെത്തി നടപടികൾ വേഗത്തിലാക്കി. പോസ്റ്റ്‌മോർട്ടത്തിനുശേഷം വൈകീട്ട് ആറുമണിയോടെ് മൃതദേഹങ്ങൾ കോളേജിലെത്തിച്ചു.
അക്കാദമിക് ബ്ലോക്കിലെ സ്വീകരണഹാളിൽ മൃതദേഹങ്ങൾ ദർശനത്തിന് വെച്ചു. മെഡിക്കൽ കോളേജിനുവേണ്ടി മാനേജിങ് ഡയറക്ടർ അനിൽകുമാർ വള്ളിൽ, പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ് എന്നിവർ റീത്തുകൾ സമർപ്പിച്ചു. ക്ലാസ് പ്രതിനിധികളും ഡിപ്പാർട്ടുമെന്റ് പ്രതിനിധികളും റീത്തുകൾ സമർപ്പിച്ചു. അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും അന്ത്യപ്രണാമമർപ്പിച്ചു. സഹപാഠികൾ നിറമിഴികളോടെ യാത്രാമൊഴി നൽകി. മൃതദേഹങ്ങൾ സംസ്കാരത്തിനായി ജന്മനാട്ടിലേക്ക് കൊണ്ടുപോയി.





