
കൊയിലാണ്ടി : ദേശീയപാതയിൽ ബസിന് വശംകൊടുത്തില്ലെന്ന് പറഞ്ഞ് കാർ ഡ്രൈവറെ സ്വകാര്യബസുകാർ ക്രൂരമായി മർദിച്ചു. ബുധനാഴ്ച വൈകീട്ട് കൊയിലാണ്ടി പഴയ ആർ.ടി. ഓഫീസിന് സമീപത്തായിരുന്നു അക്രമം.
കുട്ടികളടക്കമുള്ള യാത്രക്കാർ കാറിലുണ്ടായിരുന്നു. അസഭ്യംപറഞ്ഞാണ് കാറോടിച്ചയാളെ ബസ് ഡ്രൈവർ കണ്ണൂർ ചൊവ്വ കരുവാട്ടി മൃഥുൻ (30) ക്രൂരമായി മർദിച്ചത്. നാട്ടുകാർ ഇടപെട്ടാണ് ബസ് ഡ്രൈവറെയും കണ്ടക്ടറെയും പിടിച്ചുമാറ്റിയത്. കണ്ടക്ടറും കാർഡ്രൈവറോട് ക്ഷോഭിക്കുന്നത് നാട്ടുകാർ പകർത്തിയ വീഡിയോയിൽ കാണാം. അക്രമം നടത്തിയ ബസ് ഡ്രൈവറെ കൂടിനിന്നവർ തടഞ്ഞുനിർത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ കോഴിക്കോട് കണ്ണൂർ റൂട്ടിൽ ഓടുന്ന ടാലന്റ് ബസ് ഡ്രൈവറെ കൊയിലാണ്ടി പോലീസെത്തി കസ്റ്റഡിയിലെടുത്തു. കാർ ഓടിച്ചയാൾ പരാതി കൊടുക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. രേഖാമൂലം പരാതി നൽകിയാൽ കേസെടുക്കുമെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു.




