
സേലം: കരൂർ ദുരന്തത്തിന് ശേഷം ഇൻഡോർ പരിപാടികളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന തമിഴക വെട്രി കഴകം (ടി.വി.കെ), വീണ്ടും വൻ ശക്തിപ്രകടനത്തിന് ഒരുങ്ങുന്നു. പാർട്ടിയുടെ കരുത്ത് വിളിച്ചോതുന്നതിനായി ഈ മാസം 13-ന് സേലത്ത് വൻ പൊതുയോഗം നടത്താനാണ് വിജയ്‌യും സംഘവും ലക്ഷ്യമിടുന്നത്.
പൊതുയോഗത്തിനുള്ള അനുമതി തേടി ടി.വി.കെ ഭാരവാഹികൾ പോലീസിന് അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു. സേലത്തെ പൊതുയോഗം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ മുന്നോടിയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
മുൻ മുഖ്യമന്ത്രി ജയലളിത പ്രസംഗിച്ചിരുന്ന ശങ്കഗിരിക്ക് സമീപത്തെ വേദിയാണ് വിജയും കണ്ണുവയ്ക്കുന്നത്. എം ജി ആറിന്റെ രാഷ്ട്രീയ പിൻഗാമി താനാണെന്ന അവകാശവാദം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് വിജയ് ശങ്കഗിരി തെരഞ്ഞെടുത്തതെന്നാണ് വിലയിരുത്തൽ. എം ജി ആറിന്‍റെ പിൻഗാമിയായി എ ഐ എ ഡി എം കെ തലപ്പത്തെത്തിയ ജയലളിതയുടെ സേലത്തെ സ്ഥിരം വേദിയായിരുന്നു ഇത്.





