
കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ബസിലിടിച്ച് ഒരാൾ മരിച്ചു. കർണാടക ആർടിസി ബസ് കണ്ടക്ടർ പി പ്രകാശാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഇരിട്ടി ഉളിയിലാണ് സംഭവമുണ്ടായത്. കാർ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായത്. കർണാടകയിൽ നിന്നെത്തിയ ആർടിസി ബസ് ഉളിയിൽ ചായ കുടിക്കാനായി നിർത്തിയിട്ടിരിക്കുകയായിരുന്നു. കണ്ടക്ടർ പുറത്തേക്കിറങ്ങവെ കാർ വന്ന് ഇടിക്കുകയായിരുന്നു. ഇടിയിൽ ഇയാൾ ബസിനും കാറിനുമിടയിൽ പെട്ട് പോവുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ കണ്ടക്ടർ മരണപ്പെട്ടു. കാർ ഡ്രൈവറായ മാഹി സ്വദേശി മുഹമ്മദ് ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാൾക്ക് ഗുരുതര പരുക്കുണ്ട്. മുഹമ്മദിനെ തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.





