
കോഴിക്കോട് : കുറ്റ്യാടി കായക്കൊടിയിൽ തേനീച്ച ആക്രമണം . നാല് പേർക്ക് കുത്തേറ്റു. കായക്കൊടി ഹെൽത്ത് സെന്ററിന് സമീപത്ത് ഇന്ന് വൈകുന്നേരത്തോടെയായിരുന്നു തേനീച്ചയുടെ ആക്രമണം. കായക്കൊടി സ്വദേശിയയായ കിടങ്ങയുള്ളതറ സുരേന്ദ്രൻ , കായക്കൊടി ഹെൽത്ത്സിസെന്റർ ജീവനക്കാരായ രണ്ട് നേഴ്സുമാർക്കും , എള്ളിക്കാംപാറ സ്വദേശിയായ യുവാവിനുമാണ് കുത്തേറ്റത് .
നാലുപേരെയും കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേന്ദ്രന്റെ പരിക്ക് സാരമുള്ളതിനാൽ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് മൂന്നുപേരും കുറ്റ്യാടി ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം കഴിഞ്ഞ ദിവസം കടന്നൽക്കുത്തേറ്റ് പോത്ത് ചത്തു. പോത്തിനെ മേയ്ക്കാൻപോയ രണ്ടാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. റിട്ട. അധ്യാപകൻ കുളങ്ങരത്താഴയിലെ പി.കെ. കുഞ്ഞമ്മദിന്റെ വീടിനുസമീപത്തെ പ്ലാവിലെ കൂറ്റൻ കടന്നൽക്കൂട് വ്യാഴാഴ്‌ച രാവിലെ പരുന്ത് കൊത്തിയിളക്കിയതിനെത്തുടർന്നാണ് കടന്നൽക്കൂട്ടത്തിന്റെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.
പോത്തിനെ മേയ്ക്കാൻപോയ തെക്കിടത്തിൽ അബ്ദുല്ല, കുനിയിൽ അഷ്റഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.





