
തിരുവനന്തപുരം ആക്രിക്കടയിലെ തീപിടുത്തത്തിൽ നിയമലംഘനം കണ്ടെത്തിയാൽ നടപടിയെന്ന് ഡെപ്യൂട്ടി മേയർ. ആക്രിക്കടകൾ മാനദണ്ഡം പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കുമെന്ന് മേയർ പറഞ്ഞു. അതേസമയം നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമായി. പിആർഎസ് ആശുപത്രിക്ക് സുരക്ഷാ പ്രശ്നമൊന്നും നേരിട്ടിട്ടില്ല. സ്ഥലത്ത് നിന്ന് ജനങ്ങളെ മാറ്റിയിട്ടുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കളക്ടർ അറിയിച്ചു. ഗോഡൗണിൽ എണ്ണയുടെ അംശം ഉണ്ടായിരുന്നതാവും തീ പടരാൻ കാരണമെന്ന് കളക്ടർ സംശയം പ്രകടിപ്പിച്ചു.
അപകടത്തെ തുടർന്ന് തിരുവന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള പാന്തർ ഫയർ ഫോഴ്സടക്കം എത്തിയാണ് ശക്തമായി വെള്ളം ചീറ്റിയത്. ഇതടക്കം 12 യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി. തീയാളി പടർന്ന ആക്രിക്കടയ്ക്ക് സമീപത്തെ വീടുകളിലേക്ക് തീപടരുന്നത് തടയാൻ ഫയർ ഫോഴ്സിന് കഴിഞ്ഞു. അതേസമയം തീപിടുത്തമുണ്ടായ ആക്രിക്കടക്കെതിരെ നിരവധി തവണ പരാതിപ്പെട്ടെന്നും നഗരസഭ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും റസിഡൻസ് അസോസിയേഷൻ കുറ്റപ്പെടുത്തി.





