
കൊടുവള്ളി : ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്കരണകേന്ദ്രവുമായി ബന്ധപ്പെട്ടുണ്ടായ അനിഷ്ടസംഭവങ്ങളിൽ ഒന്നാംപ്രതി ജില്ലാഭരണകൂടവും സർക്കാരുമാണെന്ന് കർഷക കോൺഗ്രസ് ജില്ലാപ്രസിഡന്റ് ബിജു കണ്ണന്തറ.
കർഷക കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം നേതൃസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജലവും വായുവും മലിനമാക്കുകയും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കുകയും ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയുംചെയ്തപ്പോഴാണ് പ്രദേശത്തെ ജനങ്ങൾ ന്യായമായ ആവശ്യങ്ങളുമായി പ്രതിഷേധത്തിനിറങ്ങിയത്.
30 ടൺ അറവുമാലിന്യം സംസ്കരിക്കേണ്ടതിനുപകരം പതിന്മടങ്ങ് ടൺ സംസ്കരിച്ചപ്പോഴാണ് വായുവും ജലവും മലിനമായി പ്രദേശത്ത് ജീവിക്കാൻപറ്റാത്ത സാഹചര്യമുണ്ടായത്. കൃത്യസമയത്ത് പരിശോധിച്ച് അനധികൃത ഇടപെടലുകൾ തടയാൻ ജില്ലാഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും വന്ന വീഴ്ചയാണ് പ്രശ്നം ഇത്രയും വഷളാക്കിയത്.മുൻപ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽനടന്ന ചർച്ചകളിലെ ഒരുവാഗ്ദാനവും കമ്പനി പാലിച്ചില്ല.
നിയമസഭാസമിതിവരെ എത്തി തെളിവെടുത്തിട്ടും ഒരുനടപടിയുമുണ്ടായില്ല. അടുത്തദിവസം നടക്കുന്ന സർവകക്ഷിയോഗവും പ്രഹസനമാണ്. ജില്ലയിൽ മറ്റുപ്ലാന്റുകൾ അനുവദിക്കാത്തതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ജില്ലാഭരണകൂടത്തിനുമാണ്. വർഷങ്ങളായി നടക്കുന്ന സമരമായിട്ടും അത് പരിഹരിക്കുന്നതിൽ സർക്കാർ തികഞ്ഞ പരാജയമായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ ആരും തയ്യാറായിട്ടില്ല.കഴിഞ്ഞദിവസംനടന്ന സമരത്തിൽ പോലീസ് അനാവശ്യമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ഇപ്പോൾ സമരത്തിൽ പങ്കെടുത്തവരെ പോലീസ് വേട്ടയാടുന്നതിന്റെ ഭാഗമായി പലരും വീടുകൾവിട്ടുപോകേണ്ട അവസ്ഥയിലാണ്. ജനങ്ങളുന്നയിച്ച ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരംകാണണമെന്നും ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്റ് ഷെരീഫ് വെളിമണ്ണ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി എൻ. അജിതൻ, യു.കെ. മുഹമ്മദ് അബ്ദുറഹിമാൻ, എ. സിദ്ധാർഥൻ, ജോഷി തൈപ്പറമ്പിൽ, കെ. മോഹൻദാസ്, ഇസ്മായിൽ അരിയിൽ, ജബ്ബാർ നരിക്കുനി, രാജലക്ഷ്മണൻ, പീയൂസ് കല്ലിടുക്കിൽ, ഷാഫി ആരാമ്പ്രം, അഹമ്മദ്കുട്ടി കട്ടിപ്പാറ എന്നിവർ സംസാരിച്ചു.





