
മയ്യഴി : മാഹി സെയ്ന്റ് തെരേസ ബസിലിക്കയിലെ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയുടെ തിരുനാളിന്‍റെ പ്രധാന ദിനമായ ചൊവ്വാഴ്ച തിരുനാൾ ജാഗരത്തിൽ തിരുസ്വരൂപവുമായി നഗരപ്രദക്ഷിണം നടന്നു.
അലങ്കരിച്ച രഥത്തിൽ മയ്യഴി അമ്മയുടെ തിരുസ്വരൂപവുമായി രാത്രി 7.30-ഓടെ തുടങ്ങിയ പ്രദക്ഷിണം നഗരവീഥികളിലുടനീളം സഞ്ചരിച്ച് രാത്രി 12-ഓടെ ദേവാലയത്തിൽ തിരികെ പ്രവേശിച്ചു. പ്രദക്ഷിണം കടന്നുപോയ വഴികളിലുടനീളമുള്ള ക്ഷേത്രങ്ങൾ, സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽനിന്നും തിരുസ്വരൂപത്തിൽ മാല ചാർത്തി.മാഹി ശ്രീകൃഷ്ണക്ഷേത്രത്തിലും ആനവാതുക്കൽ വേണുഗോപാലാലയത്തിലും പൂജാരിമാർ മാല ചാർത്തി. കോഴിക്കോട് രൂപതാ വികാരി ജനറൽ ജെൻസൻ പുത്തൻവീട്ടിലിന്‍റെയും റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ടിലിന്‍റെയും നേതൃത്വത്തിൽ നടന്ന പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് തീർഥാടകർ പങ്കെടുത്തു.
വൈകീട്ട് നടന്ന ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് അതിരൂപതാ വികാരി ജനൽ ജെൻസൻ പുത്തൻവീട്ടിൽ കാർമികത്വം വഹിച്ചു. 15-ന് തിരുനാൾദിനത്തിൽ പുലർച്ചെ ഒന്നിന് ശയനപ്രദക്ഷിണം തുടങ്ങി.
രാവിലെ ഏഴുമുതൽ തുടർച്ചയായ ദിവ്യബലികളുണ്ടാകും. തുടർന്ന് 10.30-ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് അതിരൂരൂപതാ മെത്രാപ്പോലീത്ത ഡോ. വർഗീസ് ചക്കാലക്കൽ കാർമികത്വം വഹിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സ്നേഹസംഗമത്തിലും മെത്രാപ്പോലീത്ത പങ്കെടുക്കും. രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. 19-ന് വൈകിട്ട് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ആഘോഷമായ ദിവ്യബലിയർപ്പിക്കും. 18 ദിവസത്തെ തിരുനാളിന് 22-ന് കൊടിയിറങ്ങും.





