
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. വെള്ളിയാഴ്ച രാവിലെ കുത്തനെയിടിഞ്ഞ സ്വർണവില ഉച്ചതിരിഞ്ഞ് വീണ്ടും തിരിച്ചുകയറി. 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 130 രൂപ ഉയർന്ന് 11,340 രൂപയായി. പവന് 1040 രൂപ കൂടി 90, 720 രൂപക്കാണ് ഉച്ചതിരിഞ്ഞ് വിൽപ്പന പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 105 രൂപ കൂടി 9325, 14 കാരറ്റ് 7255, 9 കാരറ്റ് 5670 എന്നിങ്ങനെയാണ് വില. വെള്ളി ഗ്രാമിന് അഞ്ച് രൂപ കൂടി 167 ആയി.
റെക്കോഡ് കുതിപ്പിൽനിന്ന് ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് ഇന്ന് രാവിലെ കുറഞ്ഞത്. ഇതോടെ 11,210 രൂപയും പവന് 89,680 രൂപയുമായിരുന്നു വില. ഇസ്രായേൽ -ഹമാസ് സമാധാന കരാറിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാൻ കാരണമായത്. അന്താരാഷ്ട്ര സ്വർണ്ണവില ട്രായ് ഔൺസിന് 100 ഡോളറോളം ഇടിഞ്ഞു. വ്യാഴാഴ്ച അന്താരാഷ്ട്ര സ്വർണവില ഔൺസിന് 4058-60 ഡോളർ വരെ പോയിരുന്നു.
വ്യാഴാഴ്ച ഗ്രാമിന് 20 രൂപ കൂടി 11,380 രൂപയായിരുന്നു. പവന്റെ വിലയിൽ 160 രൂപയുടെ വർധനവ് രേഖപ്പെടുത്തി 91,040 രൂപയായി. കഴിഞ്ഞ ദിവസം രാവിലെ പവന് 90,000 രൂപ കടന്ന സ്വർണവിലയിൽ ഉച്ചക്കു ശേഷം വീണ്ടും കുതിച്ചുചാട്ടമുണ്ടായി. ഉച്ചക്കു ശേഷം നടന്ന വ്യാപാരത്തിൽ ഗ്രാമിന് 70 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന്റെ വില 11,360 രൂപയായി. പവൻ വില 90,880 രൂപയായും ഉയർന്നിരുന്നു. ഈ വർഷം മാത്രം 54 ശതമാനം വർധനയാണ് സ്വർണവിലയിൽ ഉണ്ടായത്. സ്വർണം പിന്തുണ നൽകുന്ന ഇ.ടി.എഫ് ഫണ്ടുകളും വലിയ ഉയർച്ചയിലാണ്.





