Kollam

വിങ്ങലോടെ വിളന്തറ; പൊന്നോമനയ്ക്ക് അന്ത്യചുംബനമേകാൻ അരികിലെത്തി അമ്മ, ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഉറ്റവർ

Please complete the required fields.




കൊല്ലം: നെഞ്ചുപൊട്ടുന്ന കാഴ്ചകൾക്ക് സാക്ഷിയായി കേരളം. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹത്തിനരികെ അമ്മ സുജയെത്തി. കുവൈത്തിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് അമ്മ സുജ രാവിലെ എത്തിയത്.
സുജയെ കാത്ത് ബന്ധുക്കളും ഇളയമകനും വിമാനത്താവളത്തിലുണ്ടായിരുന്നു. മകനെ കണ്ട് സുജ അവനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. അടുത്ത ബന്ധുക്കളും സുജയെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ സങ്കടപ്പെട്ടു. പൊലീസ് സഹായത്തോടെയാണ് സുജ കൊച്ചിയിൽ നിന്നും കൊല്ലത്തേക്ക് റോഡു മാർഗം യാത്ര തിരിച്ചത്.

സ്കൂളിലെ പൊതുദർശനം പൂർത്തിയാക്കി വിളന്തറയിലെ വീട്ടിലേക്ക് മിഥുന്റെ ഭൗതികശരീരം എത്തിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരുമുൾപ്പെടെ നൂറ് കണക്കിന് ആളുകളാണ് വിങ്ങിപ്പൊട്ടി മിഥുന് ആദരാജ്ഞലി അർപ്പിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ തിരികെ വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്.
വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിലായിരിക്കും മിഥുന്റെ സംസ്കാര ചടങ്ങുകൾ‌ നടക്കുക. ശാസ്താംകോട്ട ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പന്ത്രണ്ട് മണിയോടെയാണ് സ്കൂളിലേക്ക് എത്തിച്ചത്. സ്കൂളിലെ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയപ്പോഴാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ചത്. നാല് മാസം മുമ്പാണ് മിഥുന്റെ അമ്മ വിദേശത്തേക്ക് പോയത്. ശാസ്താംകോട്ട വിളന്തറ വലിയപാടത്താണ് മിഥുന്റെ വീട്.

Related Articles

Back to top button