
പാലക്കാട്ടെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ ലുക്ക് ഔട്ട് നോട്ടിസ് ഇറക്കും. പ്രതികളെ സഹായിച്ചവരെ കണ്ടെത്താനാണ് ലുക്ക് ഔട്ട് നോട്ടിസിറക്കുന്നത്. ഒളിവിലുള്ള പ്രതികൾക്ക് എസ് ഡി പി ഐ, പി എഫ് ഐ സംഘടനാ തലത്തിൽ സഹായം ലഭിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ സഹായിക്കുന്നവരെ കേസിൽ പ്രതി ചേർക്കാൻ പൊലീസ് നടപടി തുടങ്ങി.
സഞ്ജിത്തിന്റെ കൊലപാതകത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ അർഷിക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. നിലവിലെ ലോക്കൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു.
കഴിഞ്ഞ നവംബര്‍ 15നാണ് ആർഎസ്എസ് പ്രവര്ത്തകൻ സഞ്ജിത്ത് വെട്ടേറ്റ് മരിച്ചത്. കൊലപാതകം നടന്ന ഒരു മാസം പിന്നിടുമ്പോഴും മൂന്ന് പ്രതികളെ മാത്രമാണ് പൊലീസിന് പിടികൂടാൻ കഴിഞ്ഞത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് പിടികൂടിയത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നുപേർ അടക്കം അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്. പ്രതികളെ കുറിച്ചുള്ള കൃത്യമായ വിവരം ലഭിച്ചിട്ടും കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.





