കട്ടപ്പുറത്തെ ബസ് വീണ്ടും റോഡിലിറങ്ങി; ശരാശരി 90000 രൂപ വരുമാനമുള്ള സർവീസ്, കട്ടപ്പുറത്തിരുന്നത് 25 ദിവസം

താമരശ്ശേരി : കെഎസ്ആർടിസി ഡിപ്പോയിൽ കഴിഞ്ഞ 25 ദിവസമായി കട്ടപ്പുറത്തിരുന്ന കെഎസ്ആർടിസി വോൾവോ ബസ് പുറത്തിറക്കി. രാവിലെ തിരുവനന്തപുരത്ത് നിന്നു സ്പെയർ പാർട്സ് എത്തിയതോടെയാണ് അറ്റകുറ്റപ്പണി നടത്തി വൈകിട്ടോടെ വർക്ക്‌ഷോപ്പിൽനിന്നു ബസ് പുറത്തിറക്കിയത്. കഴിഞ്ഞ 24 ദിവസമായി സ്പെയർ പാർട്സ് ലഭ്യമാക്കാത്തതുമൂലം ബസ് പുറത്തിറങ്ങാത്തതിനെക്കുറിച്ചു പ്രസിദ്ധീകരിച്ചിരുന്നു. തിരുവനന്തപുരം–ബെംഗളൂരു സർവീസ് നടത്തുന്ന ഈ ബസ് ചുരത്തിലുണ്ടായ അപകടത്തെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി താമരശ്ശേരി ഡിപ്പോയിൽ എത്തിച്ചതാണ്.
സ്പെയർ പാർട്സിനായി സോണൽ ഓഫിസിലേക്കും തിരുവനന്തപുരം കോർപറേഷൻ ഓഫിസിലേക്കും അറിയിച്ചെങ്കിലും അറ്റകുറ്റപ്പണി നീണ്ടു. ശരാശരി 90,000 രൂപ വരുമാനമുള്ള സർവീസാണ് ഇത്. അറ്റകുറ്റപ്പണിക്കു കാലതാമസം നേരിട്ടതിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.





