Kerala

സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ല; നയം മാറ്റാതെ ബിജെപിക്ക് അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് ഇ.ശ്രീധരന്‍

Please complete the required fields.




സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് വ്യക്തമാക്കി മോട്രോമാന്‍ ഇ.ശ്രീധരന്‍. താന്‍ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നും ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്നും ഇ.ശ്രീധരന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പലതും പഠിക്കാനായി. താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്നല്ല ഇതിനര്‍ത്ഥം. നയങ്ങളില്‍ മാറ്റം വരുത്തിയാല്‍ ബിജെപിക്ക് കേരളത്തില്‍ അധികാരത്തിലെത്താന്‍ സാധിക്കുമെന്നും നയങ്ങള്‍ തിരുത്താതെ രക്ഷയില്ലെന്നും ഇ ശ്രീധരന്‍ തുറന്നുപറഞ്ഞു.

ബിജെപി നേതൃത്വവുമായി ശ്രീധരന്‍ അകലുന്നുവെന്ന സൂചനയാണ് മെട്രോമാന്റെ വാക്കുകളിലുള്ളത്. പാലക്കാട്ടെ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം പാര്‍ട്ടി വേദികളില്‍ സജീവമല്ലല്ലോ എന്ന ചോദ്യത്തിനായിരുന്നു ഇ.ശ്രീധരന്റെ മറുപടി.

കെ റെയില്‍ പദ്ധതി കേരളത്തിന് ഗുണകരമല്ലെന്നും പദ്ധതി പറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കാനാകില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ‘പദ്ധതി പൂര്‍ത്തിയാകാന്‍ പത്ത് കൊല്ലമെങ്കിലും എടുക്കും. സ്ഥലമേറ്റെടുക്കല്‍ പോലും അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകില്ല. എല്ലാ പഠനങ്ങളും നടത്തിവേണം പദ്ധതി നടത്താന്‍. മിനിമം രണ്ട് വര്‍ഷമെങ്കിലും വേണം പദ്ധതി തയാറാക്കാന്‍ തന്നെ. പക്ഷേ ഇവര്‍ 55 ദിവസം കൊണ്ടാണ് തയാറാക്കിയത്’. ഇ ശ്രീധരന്‍ വിമര്‍ശിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി ഉയര്‍ത്തിക്കാട്ടിയ ഇ. ശ്രീധരന്‍ പാലക്കാട്ട് നിന്ന് ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടിരുന്നു. താന്‍ മുഖ്യമന്ത്രിയാകാന്‍ തയാറാണെന്നത് അടക്കമുള്ള പ്രസ്താവനകളിലൂടെ തികഞ്ഞ ആത്മവിശ്വാസവും മെട്രോമാന്‍ പ്രകടിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Back to top button