
കോഴിക്കോട്: കുരിയാടിയിൽ കടലാക്രമണം രൂക്ഷമായി. കടൽ ഭിത്തിയും തീരദേശ റോഡും പൂർണമായും തകർന്നു. കടൽ കരയിലേക്ക് കയറി വീടുകൾ ഭീഷണിയിലായി. കൂടോത്തിന്റവിട രേണുക, പാണന്റവിട രമേശൻ, പക്രവിട അശോകൻ, പുതിയ പുരയിൽ സത്യനാഥൻ എന്നിങ്ങനെ പത്തോളം വീട്ടുകാർ ഭീഷണിയിലാണ്. കഴിഞ്ഞ മാസം 50 ലക്ഷം രൂപ ചെലവിൽ നിർമിച്ച തീരദേശ റോഡ് ഭാഗികമായി മണ്ണിനടിയിലായി. കല്ലും മണ്ണും നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. വടകര കുരിയാടി റോഡ് വരയന്റെ വളപ്പ് ഭാഗം വരെ നിർമാണത്തിന് 4.75 കോടി രൂപയുടെ പദ്ധതി 3 വർഷം മുൻപ് സമർപ്പിച്ചിരുന്നു.
നടപടി ഉണ്ടായിട്ടില്ല. കുരിയാടിയിലെ കടൽഭിത്തി പൂർണമായി തകർന്നു കിടക്കുകയാണ്. കുരിയാടി കുറുമ്പ ഭഗവതി ക്ഷേത്രത്തിന് അടുത്ത് 42 മീറ്റർ കടൽഭിത്തി നിർമാണം തുടങ്ങിയിട്ടേയുള്ളു. അടിയന്തരമായി 500 മീറ്റർ കടൽ ഭിത്തിയാണ് വേണ്ടത്. കടൽ ഭിത്തി നിർമാണത്തിനുള്ള പദ്ധതിക്ക് അംഗീകാരം ഉടൻ നൽകി കുരിയാടിയിലെ കടലോരം സംരക്ഷിക്കണമെന്ന് പരമ്പരാഗത മത്സ്യ തൊഴിലാളി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സതീശൻ കുരിയാടി ആവശ്യപ്പെട്ടു.





