
ഫിഫ ലോകകപ്പിനിടെ അർജന്റീനൻ താരങ്ങൾക്കെതിരെയും ടീമിനെതിരെയും നടന്ന വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി അർജന്റീന ഫുട്ബോൾ അസോസിയേഷൻ. വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾ, സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവക്കെതിരെയാണ് കേസ് നൽകുക. ടീമിനെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്നും തെളിവുകൾ ഇല്ലാതെ ആയിരുന്നു വാർത്തകൾ നൽകിയതെന്നും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പറയുന്നു.
എല്ലാത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് എഎഫ്എ വ്യക്തമാക്കിയിരിക്കുന്നത്. വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച അക്കൗണ്ടുകളുടെയും ഏജൻസികളുടെയും പൂർണ്ണമായ ഡിജിറ്റൽ തെളിവുകൾ അധികൃതർ ശേഖരിച്ചുവരികയാണ്. വ്യാജ പ്രചരണങ്ങൾക്കെതിരെ കർശനമായ നിയമവഴികൾ തേടാനാണ് അസോസിയേഷന്റെ തീരുമാനം.
ഇതിന് പുറമെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന പ്രൊഫൈലുകൾ ഉടനടി നീക്കം ചെയ്യാൻ മുൻനിര സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഔദ്യോഗികമായി പരാതി നൽകുകയും, ടീമിന്റെയും അസോസിയേഷന്റെയും സൽപ്പേരിന് കളങ്കം വരുത്താൻ ശ്രമിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ മാനനഷ്ടക്കേസുകൾ ഫയൽ ചെയ്യുകയും ചെയ്യും. ഡിജിറ്റൽ ഇൻഫ്ലുവൻസർമാർക്കും വിവിധ സ്പോർട്സ് പേജുകൾക്കും പണം വാഗ്ദാനം ചെയ്ത് അർജന്റീനക്കെതിരെ തെറ്റായ വാർത്തകളും വിമർശനങ്ങളും ഉന്നയിക്കാൻ ചില പിആർ ഏജൻസികൾ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.





