
ഇടുക്കി: ഏലപ്പാറക്കടുത്ത് കോഴിക്കാനം എസ്റ്റേറ്റില്‍ ലയത്തിന് പുറകിൽ മണ്ണിടിഞ്ഞു വീണ് തൊഴിലാളി സ്ത്രീ മരിച്ചു. കോഴിക്കാനം രണ്ടാം ഡിവിഷൻ 13 മുറി ലയത്തിൽ രാജുവിന്‍റെ ഭാര്യ പുഷ്പയാണ് മരിച്ചത്. പുലർച്ചെ നാലുമണിക്ക് ലയത്തിന് പുറത്തെ അടുക്കളയില്‍ ആഹാരം പാചകം ചെയ്യുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. ഇടിഞ്ഞ് വീണ മണ്ണിനും ലയത്തിന്‍റെ ഭിത്തിക്കുമിടയിലാണ് പുഷ്പ അകപ്പെട്ടത്. ശബ്ദം കേട്ട് വീട്ടുകാരും സമീപത്തെ ലയങ്ങളിൽ ഉള്ളവരും ഓടിയെത്തി രക്ഷാപ്രവർത്തനം തുടങ്ങി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പീരുമേട്ടിൽ നിന്നും ഫയർ ഫോഴ്സുമെത്തി.
പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മണ്ണുമാറ്റി മൃതദേഹം പുറത്തെടുത്തു. അപകടം നടക്കുമ്പോൾ പുഷ്പയുടെ മൂന്നു മക്കളും ഭർത്താവും തൊട്ടടുത്ത മുറിയിൽ ഉറങ്ങുന്നുണ്ടായിരുന്നു. മണ്ണിടിഞ്ഞതോടെ കോഴിക്കാനം കിഴക്കേപ്പുതുവൽ റോഡും അപകടാവസ്ഥയിലായി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മഴയെ തുടര്‍ന്ന് അടിമാലി മൂന്നാര്‍ റോഡില്‍ കല്ലാര്‍ പാലത്തിന് സമീപം മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‍സും ഒരു മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിലാണ് ഗതാഗതം പുനസ്ഥാപിച്ചത്. അടിമാലി ദേവിയാര്‍ പുഴയില്‍ കാണാതായ ഒഴുവത്തടം കളത്തിപ്പറമ്പിൽ അഖിലിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.





