
കുട്ടനാട്ടിലെ വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറെ മർദ്ദിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് വൈകുന്നതിനെ തുടർന്ന് ഡോക്ടർമാരുടെ പ്രതിഷേധം. സർക്കാർ ആശുപത്രികളിലെ സേവനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടതോടെ രോഗികളും വലഞ്ഞു.
ഒ.പി., വാക്സിനേഷൻ, സ്വാബ് ടെസ്റ്റ് എന്നിവയടക്കമുള്ള സേവനങ്ങളിൽ നിന്ന് വിട്ടുനിന്നായിരുന്നു സർക്കാർ ഡോക്ടർമാരുടെ പ്രതിഷേധം. കൂട്ട അവധിയെടുത്ത സർക്കാർ ഡോക്ടർമാർ പരസ്യ പ്രതിഷേധവും സംഘടിപ്പിച്ചു. ഭൂരിപക്ഷം ഡോക്ടർമാരും കെ.ജി.എം.ഒ.എ. ആഹ്വാനം ചെയ്ത സമരത്തിന് പിന്തുണ നൽകിയതോടെ അടിയന്തര സേവനങ്ങൾ ഒഴികെയുള്ളവ തടസപ്പെട്ടു. അതിക്രമം തുടർക്കഥ ആയിട്ടും നടപടിയില്ലെന്നാണ് ഡോക്ടർമാരുടെ ആരോപണം.
തനിക്ക് നീതി കിട്ടിയില്ലെന്ന് മർദ്ദനമേറ്റ ഡോ. ശരത് ചന്ദ്ര ബോസ് അറിയിച്ചു.
സംഭവത്തിൽ പ്രതികരിച്ച്, പ്രതികൾക്ക് സർക്കാർ രാഷ്ട്രീയ സംരക്ഷണം ഒരുക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു.
കേസിൽ പ്രധാന പ്രതികളായ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ്, സി.പി.ഐ.എം. കൈനകരി ലോക്കൽ സെക്രട്ടറി രഘുവരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.





