
ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്‌നൗവിന് തകർപ്പൻ ജയം. സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ സൂപ്പര്‍ ജയന്‍റ്സ് മറികടന്നു. ക്വിന്റൺ ഡി കോക്ക് എവിൻ ലൂയിസ് എന്നിവരാണ് ലഖ്‌നൗവിൻ്റെ വിജയശില്പികൾ. സീസണിൽ ലക്നൗവിന്റെ ആദ്യ ജയമാണിത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്ക് വേണ്ടി റോബിന്‍ ഉത്തപ്പയുടെയും ശിവം ദുബെയുടെയും വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. റോബിൻ ഉത്തപ്പ 27 പന്തിൽ 50 റൺസ് നേടിയപ്പോൾ അർധ സെഞ്ച്വറിയ്ക്ക് ഒരു റൺസ് അകലെ ശിവം ദുബെ(30 പന്തിൽ 49) വീണു. മൊയീൻ അലി (22 പന്തിൽ 35), അമ്പാട്ടി റായുഡു (20 പന്തിൽ 27), രവീന്ദ്ര ജഡേജ (9 പന്തിൽ 17) എന്നിവരും ചെന്നൈയ്ക്കായി തിളങ്ങി. 19–ാം ഓവറിൽ ക്രീസിലെത്തിയ ധോണി ആറു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 16 റൺസ് നേടി.
ചെന്നൈയ് ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലക്നൗവ്, തുടക്കം മുതൽ തകർത്തടിച്ചു. ഓപ്പൺ ചെയ്ത ക്യാപ്റ്റൻ കെ.എൽ രാഹുലും (26 പന്തിൽ 40), ക്വിന്റൻ ഡികോക്കും (45 പന്തിൽ 61) ചെന്നൈ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ചു. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 99 റൺസ് കൂട്ടിച്ചേർത്തു. പിന്നീടെത്തിയ മനീഷ് പാണ്ഡെയും ദീപക് ഹൂഡയും നിറം മങ്ങി. അഞ്ചാം വിക്കറ്റിൽ എവിൻ ലൂയിസും (23 പന്തിൽ 55), ആയുഷ് ബദോനിയും (9 പന്തിൽ 19) ആണ് ലക്നൗവിനെ വിജയത്തിലേക്ക് നയിച്ചത്.
ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് ലഖ്‌നൗ പരാജയപ്പെട്ടിരുന്നു. അതേസമയം ചെന്നൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണ് ഇത്. ക്യാപ്റ്റൻ എന്ന നിലയിൽ രവീന്ദ്ര ജഡേജയുടെയും. ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയോട് ചെന്നൈ പരാജയപ്പെട്ടിരുന്നു.





