തുടരുന്ന ഡീസൽ പ്രതിസന്ധി; കെഎസ്ആർടിസി സർവീസുകൾ ഭാഗികമായി വെട്ടിക്കുറച്ചു,യാത്രക്കാർ ദുരിതത്തിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കെ എസ് ആർ ടി സി സർവീസുകൾ ഭാഗികമായി നിലച്ചു. ഇന്ധന പ്രതിസന്ധിയും മഴക്കെടുതികളും കണക്കിലെടുത്ത് ഓർഡിനറി അടക്കം മഹാഭൂരിപക്ഷം ദീർഘദൂര ബസ്സുകളും സർവീസ് നടത്തില്ല. കിലോമീറ്ററിന് 35 രൂപയിൽ കുറവ് വരുമാനമുള്ള ബസ്സുകളാണ് നിർത്തിയിടുന്നത്.നിരത്തിലിറങ്ങിയത് പകുതി ഓർഡിനറി ബസുകൾ മാത്രമാണ്. ഇരുപത്തിയഞ്ച് ശതമാനം ദീർഘദൂര ബസുകളും നിലച്ചു
തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ 54 സർവീസ് വേണ്ടിടത്ത് നിരത്തിൽ ഇറക്കിയത് 20 ബസുകൾ മാത്രമാണ്.വികാസ് ഭവൻ ഡിപ്പോയിൽ നാൽപതിന് പകരം 20 സർവീസുകൾ മാത്രം .തമ്പാനൂരിൽ 10 ദീർഘദൂര ബസുകൾ വെട്ടിക്കുറച്ചു . പാപ്പനംകോട് നിന്ന് പുറപ്പെടേണ്ട 66 ബസുകൾക്ക് പകരം 39 ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവില്വാമല സർവീസുകൾ റദ്ദാക്കി. സർവീസകൾ ക്ലബ് ചെയ്ത് യാത്രാക്കരെ കയറ്റി വിടുകയാണിപ്പോൾ
കോഴിക്കോട് കെ എസ് ആർ ടി സിയിൽ ഡീസൽ ക്ഷാമം രൂക്ഷമായി . ആറ് ഓർഡിനറി സർവ്വീസുകൾ മുടങ്ങി. സിവിൽ സപ്ലൈസ് പമ്പിൽ നിന്ന് ഡീസൽ നിറച്ച് ദീർഘ ദൂര സർവ്വീസുകൾ നടത്തുന്നുണ്ട്. ജില്ലയിൽ കെ എസ് ആർ ടി സിക്ക് ഉള്ളത് മൂന്ന് പമ്പുകൾ ആണ്. ഇതിലൊന്നിലും ഡീസൽ ഇല്ലാത്ത സാഹചര്യം ആണ്





