
ഐപിഎലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്സ് ഹൈദരാബാദും നേർക്കുനേർ. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. പോയിൻ്റ് പട്ടികയിൽ ഗുജറാത്ത് രണ്ടാമതും ഹൈദരാബാദ് മൂന്നാമതും ആണ്. 7 മത്സരങ്ങളിൽ ആറെണ്ണം വിജയിച്ച് 12 പോയിൻ്റുമായാണ് ഗുജറാത്ത് രണ്ടാമത് നിൽക്കുന്നത്. ഹൈദരാബാദ് ആവട്ടെ ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണം വിജയിച്ചു. ഇന്ന് ആര് ജയിച്ചാലും അവർ രാജസ്ഥാൻ റോയൽസിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തും.
ബാക്കി എല്ലാ ടീമുകളെയും തോല്പിച്ച ഗുജറാത്ത് മുട്ടുമടക്കിയത് ഹൈദരാബാദിനു മുന്നിലാണ്. തുടരെ അഞ്ച് മത്സരങ്ങൾ വിജയിച്ചെത്തുന്ന അവർ തകർപ്പൻ ഫോമിലാണ്. ബൗളിംഗ് തന്നെയാണ് സൺറൈസേഴ്സിൻ്റെ ശക്തി. ബാറ്റിംഗ് നിര സ്ഥിരതയില്ലാതെ ബുദ്ധിമുട്ടുമ്പോഴും ടൂർണമെൻ്റിലെ ഏറ്റവും ശക്തമായ ബൗളിംഗ് നിര ഹൈദരാബാദിനെ മുന്നോട്ടുനയിക്കുകയാണ്. ടോപ്പ് ഓർഡറിൽ അഭിഷേക് ശർമ്മയും കെയിൻ വില്ല്യംസണും സ്ഥിരതയില്ലെങ്കിലും ഇരുവരും ചില മികച്ച ഇന്നിംഗ്സുകൾ കളിച്ചു. രാഹുൽ ത്രിപാഠിയാണ് ഹൈദരാബാദ് ബാറ്റിംഗിലെ നട്ടെല്ല്. എയ്ഡൻ മാർക്രം, നിക്കോളാസ് പൂരാൻ എന്നിവരും ചില നല്ല ഇന്നിംഗ്സുകൾ കളിച്ചു. ഭുവനേശ്വർ കുമാർ, ടി നടരാജൻ, ഉമ്രാൻ മാലിക്ക്, മാർക്കോ ജാൻസൻ. വൈവിധ്യമുള്ള ഈ ലീതൽ പേസ് അറ്റാക്ക് ഗുജറാത്തിന് വെല്ലുവിളിയാവുമെന്നുറപ്പ്. ടീമിൽ മാറ്റമുണ്ടായേക്കില്ല.
ഏറെക്കുറെ സമാനമാണ് ഗുജറാത്തും. അത്ര ആഴമുള്ള ബാറ്റിംഗ് നിരയല്ല ഗുജറാത്തിൻ്റേത്. ഗിൽ നന്നായി തുടങ്ങിയെങ്കിലും പിന്നീട് ഫോം നഷ്ടപ്പെട്ടു. ഹാർദ്ദിക് പാണ്ഡ്യയുടെ സ്ഥിരതയാർന്ന പ്രകടനങ്ങളാണ് ഗുജറാത്തിൻ്റെ കരുത്ത്. മില്ലർ ഭേദപ്പെട്ട ഫോമിൽ കളിക്കുന്നു. രാഹുൽ തെവാട്ടിയ, അഭിനവ് മനോഹർ എന്നിവരൊക്കെ ചില ഒറ്റപ്പെട്ട ഇന്നിംഗ്സുകൾ കളിച്ചു. ബൗളിംഗ് പരിഗണിക്കുമ്പോൾ മുഹമ്മദ് ഷമി, അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൻ, റാഷിദ് ഖാൻ എന്നിവർക്കൊപ്പം യാഷ് ദയാലും ഹാർദ്ദിക് പാണ്ഡ്യയും ചേരുന്ന ബൗളിംഗ് നിര വൈവിധ്യമുള്ളത് തന്നെയാണ്. ഗുജറാത്തിലും മാറ്റങ്ങൾക്ക് സാധ്യതയില്ല.





