
കോഴിക്കോട്: വടകര മുയിപ്പോത്ത് മോഷണശ്രമം. മീത്തലെ വായാട്ട് ബൈജുവിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. പതിനാറാം തിയ്യതി പുലർച്ചയോടെയാണ് മോഷണം നടന്നത്.
വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർത്തു. ഏകദേശം ഒരു ലക്ഷം രൂപയുടെ അടുത്ത് നാശനഷ്ടം ഉണ്ടാക്കി. മോഷ്ടാവ് വീടിന്റെ മുറ്റത്ത് പ്രവേശിച്ചതിന് ശേഷം വീട്ടിലെ വൈ ഫൈയും കെ സ് സി ബി കെവയറും കട്ട് ചെയ്തു. വൈ ഫൈ കട്ട് ചെയ്ത ഉടൻ തന്നെ സെൻസർ വർക്ക് ചെയ്തതിനാൽ വീട്ടിലെ മുഴുവൻ ലൈറ്റുകളും ഓണായി.
അതിനാൽ തന്നെ മോഷ്ടാവിനെ വ്യക്തമായി സി സി ടി വിയിൽ കാണാൻ കഴിയുന്നുണ്ട്. സംഭവത്തിൽ മേപ്പയ്യൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും നിലവിൽ ഇതുവരെ പൊലീസ് എഫ് ഐ ആർ ഇടാൻ തയ്യാറായിട്ടില്ല.
കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ഇവിടെ മോഷണം നടന്നിട്ടുണ്ട്. അന്ന് ഏകദേശം നാല് ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയിട്ടുണ്ടായിരുന്നു. ഡോഗ് സ്‌കോഡും ഫിംഗർ പ്രിന്റ് സ്പെഷ്യൽ സ്‌കോഡും പൊലീസും വന്ന് തെളിവുകൾ ശേഖരിച്ചിരുന്നു. എന്നാൽ ഈ കേസ് തെളിയിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് പൊലീസ് ഈ കേസ് എഴുതിത്തള്ളുകയാണ് ചെയ്തതെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു.





