
തോൽവി മുന്നിൽ കണ്ട മത്സരത്തിൽ അടിയുടെ വെടിക്കെട്ട് തീർത്ത് സഞ്ജുവും സംഘവും വിജയം പിടിച്ചുവാങ്ങി. ഗുജറാത്തിന്റെ സ്വന്തം മണ്ണിൽ രാജകീയമായി തന്നെയായിരുന്നു രാജസ്ഥാന്റെ ജയം. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത രാജസ്ഥാനെതിരെ 45 റൺസ് നേടിയ ഗില്ലിന്റെയും 46 റൺസ് നേടിയ മില്ലറിന്റെയും കരുത്തിൽ 177 റൺസാണ് ഗുജറാത്ത് അടിച്ചു കൂട്ടിയത്.
മറുപടി ബാറ്റിങ്ങിൽ മുൻനിര താരങ്ങളെ പെട്ടെന്ന് നഷ്ടമായിട്ടും പവർ പ്ലേയിൽ കാര്യമായ റൺസ് സ്കോർ ചെയ്യാൻ കഴിയാതിരുന്നിട്ടും സഞ്ജുവെന്ന നായകന്റെ കരുത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു രാജസ്ഥാൻ.
ഒരു ഘട്ടത്തിൽ 4 വിക്കറ്റിന് 55 റൺസ് എന്ന നിലയിൽ വീണിടത്തു നിന്നാണ് 32 പന്തിൽ 60 റൺസ് നേടിയ സഞ്ജുവിന്റെയും 26 പന്തിൽ 56 റൺസ് നേടിയ ഹെറ്റ്മയറുടെയും വെടിക്കെട്ട് ബാറ്റിങ്ങിൽ രാജസ്ഥാൻ വിജയ തീരത്തെത്തിയത്. അവസാന ഓവറുകളിൽ 10 പന്തിൽ 18 റൺസ് നേടിയ ധ്രുവ് ജൂറലും മൂന്ന് പന്തിൽ 10 റൺസ് നേടിയ ആർ. അശ്വിനും വിജയത്തിൽ വലിയ പങ്കുവഹിച്ചു.





