
വയനാട്: അമ്പലവയലിൽ ഭാര്യക്കും മകൾക്കും നേരെ ആസിഡൊഴിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി സനലിന്റെ മൃതദേഹം തലശ്ശേരി കൊടുവള്ളി റെയിൽവേ ട്രാക്കിനടുത്ത് നിന്നാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം 3 ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഐ ഡി കാർഡ് ഉൾപ്പെടെയുള്ളവ കണ്ടെത്തിയത്. മുഖവും തലയും ട്രെയിൻ ഇടിച്ച് പൂർണമായും വികൃതമായ നിലയിലാണ് കണ്ടെത്തിയത്.
ആസിഡ് ആക്രമണത്തിന് ശേഷം സനൽ ബൈക്കിൽ രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കണ്ണൂരിലേക്കാണ് പ്രതി രക്ഷപ്പെട്ടതെന്ന് പൊലീസിന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് സനലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സനൽ. ആക്രമണത്തിന് ഇരയായ നിജിതയും 12 വയസുകാരിയായ മകൾ അളകനന്ദയും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇരുവർക്കും മുഖത്താണ് സാരമായി പൊള്ളലേറ്റത്.
വാടക കെട്ടിടത്തിൽ പലചരക്ക് കട നടത്തിവരികയായിരുന്നു നിജിത. ഭർത്താവ് സനൽ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്. ഇതേ വാഹനത്തിൽ തന്നെ സനൽ രക്ഷപ്പെടുകയും ചെയ്തു. നാളുകളായി നിലനിന്നിരുന്ന കുടുംബ തർക്കങ്ങളാണ് ആസിഡ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്.





