കോഴിക്കോട് പേരാമ്പ്രയിൽ 17 വയസുകാരിയെ കാണാതായെന്ന് പരാതി, വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്ന് വിവരം

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ബീഹാർ സ്വദേശിയായ 17 വയസുകാരിയെ കാണാതായെന്ന് പരാതി. പേരാമ്പ്രയിൽ താമസിക്കുന്ന വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി വടകര റെയിൽവേ സ്റ്റേഷനിൽ എത്തിയെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം പന്തളത്തുനിന്നും വീടുവിട്ടിറങ്ങിയ 12കാരനെ തിരുവനന്തപുരത്ത് കണ്ടെത്തി. മുളമ്പുഴ സ്വദേശിയായ ഹരിനന്ദിനെ (ശ്രീനന്ദ് 12) ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടിൽനിന്നും സൈക്കിളിൽ ഇറങ്ങിയ ഹരിനന്ദ് പന്തളത്തെത്തി എം സി റോഡ് വഴി തിരുവനന്തപുരത്ത് എത്തുകയായിരുന്നു. കുട്ടിയുടെ ബന്ധു നൽകിയ 500 രൂപയുമായാണ് നാടുവിട്ടത്. കുട്ടിയെ കാണാതായതോടെ വീട്ടുകാർ പന്തളം പൊലീസിൽ വിവരം അറിയിച്ചു.പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.പിന്നീട് സി.സി.ടി.വി കാമറകൾ പരിശോധിച്ചപ്പോൾ കുട്ടി സൈക്കിളിൽ പോകുന്നത് കണ്ടെത്തി. നവ മാധ്യമങ്ങളിലും കുട്ടിയെ കണ്ടെത്താനായുള്ള പ്രചരണം വ്യാപകമായി. തോട്ടക്കോണം ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥി പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളും പൊലീസ് പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
പിന്നീട് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സന്ദേശമയച്ചു. തിരുവനന്തപുരം തമ്പാനൂരിൽനിന്നും മറ്റൊരു ബസിൽ കയറി പോകാൻ ശ്രമിക്കുമ്പോൾ കണ്ടക്ടർക്ക് സംശയം തോന്നി തമ്പാനൂർ പൊലീസ് ഹെഡ് പോസ്റ്റിൽ ഉണ്ടായിരുന്ന പൊലീസുകാരനെ ഏൽപ്പിച്ചു. ഓണം വാരാഘോഷത്തിന്റെ സമാപന ദിവസമായിരുന്ന ചൊവ്വാഴ്ച, തിരുവനന്തപുരത്തെ തിരക്കിനിടയിടയിലാണ് കുട്ടിയെ കണ്ടെത്തിയത്. രാത്രിയോടെ ഹരിനന്ദിനെ പൊലീസ് പന്തളത്തെ വീട്ടിലെത്തിച്ചു.





