‘ചോരയില്‍ കുളിച്ച് യാത്രക്കാര്‍; വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടി’; നടുക്കം മാറാതെ ജനങ്ങൾ, മരണം ഏഴായി

ഏഴുപേർ കൊല്ലപ്പെട്ട ഇലക്ട്രിക് ബസ് അപകടമുണ്ടാക്കിയ ആഘാതത്തിലാണ് മുംബൈ എസ് ജി ബാര്‍വേ മാര്‍ഗിലെ ജനങ്ങള്‍.
തിങ്കളാഴ്ച രാത്രിയാണ് മുംബൈ കോര്‍പറേഷന്റെ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞകയറിയത്.
റെയില്‍വേ സ്റ്റേഷനിലേക്ക് പോകാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയപാടെയാണ് ഉഗ്ര ശബ്ദം കേട്ടതെന്ന് അപകടത്തിന്റെ ദൃക്സാക്ഷിയായ സെയ്ദ് അഹമ്മദ് വെളിപ്പെടുത്തുന്നു.’ശബ്ദം കേട്ടയുടന്‍ ഓടിയെത്തിയപ്പോള്‍ കണ്ട കാഴ്ച നിയന്ത്രണം വിട്ട ബസ് കാല്‍നടയാത്രക്കാരെ ഇടിച്ചുവീഴ്ത്തി മറ്റ് വാഹനങ്ങളിലേക്ക് പഞ്ഞുകയറുന്നതായിരുന്നു.അടുത്തെത്തിയപ്പോള്‍ ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടു’വെന്നും ദൃക്സാക്ഷി പറയുന്നു. ബസ് അമിതവേഗത്തിലായിരുന്നു. 200 മീറ്ററോളം നിരങ്ങി നീങ്ങിയ ശേഷമാണ് വാഹനങ്ങളിലിടിച്ച് നിന്നത്.ഓട്ടോറിക്ഷയ്ക്കുള്ളില്‍ കുടുങ്ങിപ്പോയവരെ പുറത്തെടുത്ത് മറ്റൊരു ഓട്ടോയിലാണ് ഭാഭ ആശുപത്രിയിലേക്ക് മാറ്റിയതെന്നും സെയ്ത് പറഞ്ഞു.
മൂന്ന് മാസം മാത്രം പഴക്കമുള്ള ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍മാരെയും സ്വകാര്യ ഓപ്പറേറ്റാണ് നല്‍കിയിരുന്നതെന്നും ടാര്‍ഡിയോ ആര്‍ടിഒ പിടിഐയോട് വെളിപ്പെടുത്തി.ഒഇലക്ട്ര എന്ന കമ്പനി നിര്‍മിച്ച ബസുകള്‍ ബോംബൈ കോര്പറേഷന് പാട്ടത്തിനെടുത്താണ് സര്‍വീസ് നടത്തുന്നതെന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു.
അമിത വേഗത്തില്‍ വളവ് തിരിയുന്നതിനിടെ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു.
കുര്‍ള റെയില്‍വേ സ്റ്റേഷനടുത്ത് എസ്. ജി ബാര്‍വെ മാര്‍ഗില്‍ രാത്രി ഒന്‍പതരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റവരുടെ പലരുടെയും നില ഗുരുതരമാണ്.




