
ദില്ലി: നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീംകോടതിയിൽ ഹർജി. വിദേശകാര്യ മന്ത്രാലയത്തെ എതിർകക്ഷിയാക്കി സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ആണ് ഹർജി നൽകിയിരിക്കുന്നത്. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.ഹർജി ഇന്ന് സുപ്രീംകോടതിക്ക് മുമ്പാകെ പരാമർശിക്കും. വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ഇതിന് അടിയന്തരമായി ഇടപെടൽ ഉണ്ടാകണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
യെമനിൽ ദന്തൽ ക്ലിനിക്ക് തുടങ്ങാൻ തലാൽ അബ്ദു മഹ്ദി നിമിഷപ്രിയയെ സഹായിച്ചിരുന്നു. എന്നാൽ, തലാൽ തൻ്റെ പാസ്‌പോർട്ട് പിടിച്ചുവെച്ച് സാമ്പത്തികമായി ചൂഷണം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി നിമിഷപ്രിയ ആരോപിക്കുന്നു. ഈ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാനായി തലാൽ അബ്ദു മഹ്ദിക്ക് മയക്കുമരുന്ന് കുത്തിവെച്ചെന്നും, അത് അമിത ഡോസായി മരണത്തിന് കാരണമായെന്നുമാണ് നിമിഷപ്രിയയുടെ വാദം. പിന്നീട് മൃതദേഹം നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ.ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം തുടരുകയാണെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേൽ ജെറോം അറിയിച്ചു. 10 ലക്ഷം ഡോളർ നൽകാമെന്നാണ് യെമൻ പൗരന്റെ കുടുംബത്തെ അറിയിച്ചിട്ടുള്ളത്. ദിയാധനം കുടുംബം സ്വീകരിക്കുമോയെന്ന് ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018-ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. നിമിഷപ്രിയയുടെ വധശിക്ഷ യെമെനിലെ അപ്പീല്‍കോടതി ശരിവെച്ചെങ്കിലും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ദിയാ ധനം നല്‍കി മാപ്പുതേടാനുള്ള സാധ്യത തുറന്നിട്ടിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ നിലവില്‍ സനയിലെ ജയിലിലാണുള്ളത്.





