Thrissur

മാളയിൽ ജനങ്ങളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

Please complete the required fields.




തൃശൂർ: മാള അഷ്ടമിച്ചിറ ജൂബിലി നഗർ പ്രദേശത്ത് നിരവധിപേരെ കടിച്ചുപരിക്കേൽപ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധ (റേബീസ്) സ്ഥിരീകരിച്ചു. നായയുടെ ശരീരസാമ്പിളുകൾ മണ്ണുത്തി വെറ്ററിനറി സർവ്വകലാശാലയിൽ പരിശോധിച്ചതോടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ നായയുടെ ആക്രമണത്തിനിരയായവർ പ്രതിരോധ കുത്തിവയ്പ്പുകളും ചികിത്സയും കൃത്യമായി തുടരണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി.

വ്യാഴാഴ്ച രാവിലെയാണ് അണ്ണല്ലൂർ പഞ്ചായത്തിലെ ജൂബിലി നഗർ പ്രദേശത്ത് റോഡിലൂടെ നടന്നുപോവുകയായിരുന്ന നാട്ടുകാരെ തെരുവുനായ പരക്കെ ആക്രമിച്ചത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് റേബീസ് പ്രതിരോധ കുത്തിവയ്പ്പ് ഉൾപ്പെടെയുള്ള ചികിത്സകൾ നൽകിയിരുന്നു.ആക്രമണത്തിന് പിന്നാലെ നാട്ടുകാർ പിടികൂടിയ നായയെ മാള ബ്ലോക്ക് വെറ്ററിനറി ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരുന്നു. ഇവിടെ വെച്ച് നായ ചത്തതിനെ തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനും റേബീസ് പരിശോധനയ്ക്കുമായി ശരീരാവശിഷ്ടങ്ങൾ മണ്ണുത്തിയിലെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിലെ വെറ്ററിനറി പാത്തോളജി വിഭാഗത്തിലേക്ക് അയക്കുകയായിരുന്നു.

നായ അത്യന്തം ക്ഷീണിതാവസ്ഥയിലായിരുന്നുവെന്നും ശരീരത്തിൽ പലയിടത്തും മുറിവുകളും ത്വക്ക് രോഗബാധയും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്വാസകോശം, സ്പ്ലീൻ, കരൾ എന്നിവയെയും രോഗം ബാധിച്ചിരുന്നു.തുടർന്ന് നടത്തിയ ‘ഡയറക്ട് ഫ്ലൂറസെന്റ് ആന്റിബോഡി’ ടെസ്റ്റിലാണ് റേബീസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. പരിശോധനാ ഫലം പോസിറ്റീവായതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ അടിയന്തിരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button