
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകർത്ത് നിധീഷ് റാണയുടെ കൊല്‍ക്കത്ത. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 204 റണ്‍സ് നേടിയപ്പോൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 17.4 ഓവറിൽ 123 റൺസ് നേടാനേ കഴിഞ്ഞുള്ളൂ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 123ന് ഓള്‍ഔട്ട് ആവുകയായിരുന്നു. ഡു പ്ലെസിയും വിരാട് കോഹ്ലിയും ചേര്‍ന്ന് ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. കൊഹ്ലിയെ (21) നരൈനും ഡു പ്ലെസിയെ (23) വരുൺ ചക്രവര്‍ത്തിയുമാണ് പുറത്താക്കിയത്. അതോടെ ബാംഗ്ലൂരിന്റെ തകർച്ചയും ആരംഭിച്ചു. ഇവർ കൂടാരം കയറിയതോടെ വിക്കറ്റ് നഷ്ടമില്ലാതെ 44 റൺസ് എന്ന നിലയിൽ നിന്ന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 61 എന്ന നിലയിലേക്ക് ആര്.സി.ബി എത്തി.
തകർന്നടിഞ്ഞ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 100 കടത്തിയത് അവസാന വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡേവിഡ് വില്ലിയും (20*) ആകാശ് ദീപും (17) ചേര്‍ന്നാണ്. കൊൽക്കത്തയ്ക്കായി വരുൺ ചക്രവര്‍ത്തി നാലും സുയാഷ് ശര്‍മ്മ മൂന്നും വിക്കറ്റ് നേടിയപ്പോൾ സുനില്‍ നരൈൻ രണ്ട് വിക്കറ്റ് സ്വന്തമാക്കി.
ആദ്യ ബാറ്റിങ്ങിൽ കൊല്‍ക്കത്തയ്ക്കായി അഫ്ഗാന് താരം റഹ്മാനുല്ലാ ഗുര്‍ബാസ് (57) മികച്ച തുടക്കമാണ് നൽകിയത്. റഹ്മാനുല്ല ഒഴികെയുള്ള കൊല്‍ക്കത്തയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. വെങ്കിടേഷ് അയ്യര്‍(3), മന്ദീപ് സിങ്(0), നിതീഷ് റാണ(1), ആന്ദ്രേ റസല്‍(0) തുടങ്ങിയവരെല്ലാം പെട്ടെന്ന് കൂടാരം കയറി. 11.3 ഓവറില്‍ അഞ്ച് വിക്കറ്റിന് 89 റണ്‍സെന്ന നിലയിലേക്ക് വീണ കൊല്‍ക്കത്തയെ ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റിങ്കുവും താക്കൂറും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 103 റണ്‍സാണ് അടിച്ചെടുത്തത്. 29 പന്തില്‍ ശര്‍ദുല്‍ താക്കൂര്‍ 68 റണ്‍സ് നേടിയപ്പോള്‍ 33 പന്തില്‍4 6 റണ്‍സായിരുന്നു റിങ്കുവിന്റെ സംഭാവന.





