
കോഴിക്കോട് : പയ്യാനക്കൽ ചാമുണ്ഡിവളപ്പിൽ വയോജനപ്പാർക്കിന്റെ നിർമാണത്തിനിടെ സ്ലാബുകൾ തകർന്നു. റോഡിനോട് ചേർന്നുള്ള ചെറുതോടിന് മുകളിലാണ് സ്ലാബിട്ട് പാർക്ക് ഒരുക്കുന്നത്. ഹാർബർ എൻജിനിയറിങ്ങിന്റേതാണ് പണി. മഴ ശക്തമായതോടെയാണ് നിർമാണത്തിലിരിക്കുന്നഭാഗം തകർന്നത്. കുറച്ചേറെ ഭാഗത്ത് സ്ലാബ് പൂർത്തിയായിരുന്നു. ഒരു ഭാഗത്ത് സ്ലാബിടുന്നതിനുള്ള കോൺക്രീറ്റ് പണിയുടെ ഭാഗമായി കമ്പിയൊക്കെ ഇട്ടിരിക്കുകയായിരുന്നു. ഈ ഭാഗമാണ് തകർന്നുവീണത്. ആർക്കും അപകടമില്ല. കഴിഞ്ഞ ഒക്ടോബറിൽ ടെൻഡറാവുകയും ജനുവരിയിൽ തുടങ്ങുകയും ചെയ്ത പണിയാണിത്. ഏപ്രിലിൽ പൂർത്തിയാവേണ്ടതായിരുന്നു. എന്നാൽ, ഇപ്പോഴും പണി പ്രാരംഭഘട്ടത്തിൽത്തന്നെയാണ്.
മലിനജലം ഒഴുകുന്ന തോടിനുമുകളിലാണ് ഈ ഭാഗം. സ്ലാബിട്ടശേഷം ഇവിടെ ഇരിപ്പിടങ്ങൾ കൂടി ഒരുക്കാനാണ് പദ്ധതി. ജല്ലിയും മറ്റ് നിർമാണസാമഗ്രികളും റോഡിൽത്തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ”പണി വളരെ വൈകിയാണ് മുന്നോട്ടുപോകുന്നത്. ഇതുവഴി ആളുകൾക്ക് നടന്നുപോകാൻ തന്നെ പ്രയാസമായിരിക്കുകയാണ്”- കൗൺസിലർ ഫസ്‌ന ഷംസുദ്ദീൻ പറഞ്ഞു. കരാറുകാരൻ പണി വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം. പണി കൃത്യമായിനടത്താൻ നിർദേശം നൽകിയിരുന്നെന്ന് ഹാർബർ എൻജിനിയറിങ് അധികൃതർ പറഞ്ഞു.





