‘പഴുതുണ്ടാകരുത് പണക്കൊഴുപ്പിന്; അതിജീവിതർക്ക് നീതി ലഭിക്കണം’, സിദ്ദിഖിന്റെ അറസ്റ്റിൽ പൊലീസിനെ വിമർശിച്ച് സിപിഐ

കോട്ടയം: ബലാൽസംഗക്കേസിലെ പ്രതിയായ നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെ വിമർശിച്ച് സിപിഐ.
കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട പ്രതിയെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്നു സംശയമുണ്ടെന്നാണു സിപിഐയുടെ മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തിൽ വിമർശിച്ചത്.നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ സ്വീകരിച്ചപോലുള്ള ജാഗ്രത സിദ്ദിഖിന്റെ കാര്യത്തിൽ പൊലീസിനുണ്ടായോ എന്ന് സംശയിക്കുന്നവരെ എങ്ങനെ കുറ്റപ്പെടുത്തുമെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു.
ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം.ആർ.അജിത‌്കുമാറിന്റെ കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ തുടങ്ങിയ വിഷയങ്ങളിലെ എതിർപ്പിനിടെയാണു മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊലീസിനെതിരെ സിപിഐയുടെ തുടർവിമർശനം.
‘പഴുതുണ്ടാകരുത് പണക്കൊഴുപ്പിന്; അതിജീവിതർക്ക് നീതി ലഭിക്കണം’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണു പൊലീസ് നടപടിയെ കുറ്റപ്പെടുത്തുന്നത്.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരും അല്ലാത്തവരുമായ ഒട്ടേറെപ്പേർക്കെതിരെ തുരുതുരാ ലൈംഗിക പീഡനാരോപണങ്ങളുയര്‍ന്നു.ഹേമ കമ്മിറ്റിക്ക് മുമ്പാകെ പീഡനങ്ങളെക്കുറിച്ച് നല്‍കിയ മൊഴികള്‍ രഹസ്യസ്വാഭാവത്തിൽ ഉള്ളതായതിനാല്‍ പുറത്തുവന്നിട്ടില്ല. രാജ്യത്ത് ആദ്യമായി സിനിമാരംഗത്തെ വനിതകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി അഭിനന്ദനമര്‍ഹിക്കുന്നു. പീഡന പരാതിയില്‍ കഴിഞ്ഞദിവസം 3 പ്രമുഖ നടന്മാര്‍ക്കെതിരെ നടപടികളുണ്ടായി.





