
സംസ്ഥാനത്ത് ഒന്നര വർഷത്തിന് ശേഷം സ്കൂളുകൾ തുറക്കാൻ ആലോചന. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നത്. നവംബറിൽ സ്കൂളുകൾ തുറക്കാൻ സാധിക്കുമോയെന്ന് യോഗത്തിൽ മുഖ്യമന്ത്രി ചോദിച്ചു. വിഷയത്തിൽ വിശദമായ ചർച്ച വേണമെന്ന് ആരോഗ്യ വകുപ്പും, വിദ്യാഭ്യാസ വകുപ്പും അറിയിച്ചു. സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്താൻ യോഗത്തിൽ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം പരിശോധിച്ച്
അന്തിമ തീരുമാനമുണ്ടാകും.
നേരത്തെ തന്നെ സ്കൂളുകൾ തുറക്കണമെന്നത് സംബന്ധിച്ച പൊതു അഭിപ്രായങ്ങൾ രൂപപ്പെട്ടിരുന്നു. ആരോഗ്യ വിദഗ്ധരും സ്കൂളുകൾ തുറക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വിദഗ്ധ സമിതിയും, വിദ്യഭ്യാസ വകുപ്പിന്റെ പ്രൊജക്ട് പഠനവുമെല്ലാം നടന്നിരുന്നു. സാങ്കേതിക സമിതി സ്കൂളുകൾ തുറക്കാണമെന്ന റിപ്പോർട്ടാണ് നൽകിയത്. സ്കൂളുകളിൽ പോകാത്തത് കൊണ്ട് കുട്ടികൾക്ക് മാനസികമായി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. അതുകൊണ്ട് തന്നെ അധ്യാപകരും സഹപാഠികളുമായി കൂടിചേർന്ന് പഠനം വേണമെന്ന നിലപാടാണ് റിപ്പോർട്ടിൽ.
സ്കൂൾ തുറക്കാൻ തീരുമാനമായാൽ, ആദ്യ ഘട്ടത്തിൽ പത്താം ക്ലാസം, ഹയർസെക്കൻഡറി എന്നീ ക്ലാസുകളാകും തുറക്കുക.





