Thiruvananthapuram

ഇനി മുഖ്യന്‍ കറുത്ത കാറില്‍ ചീറിപ്പായും,പുതിയ കാറില്‍ യാത്ര തുടങ്ങി പിണറായി

Please complete the required fields.




വെളുത്ത കാറില്‍ ചീറിപ്പായുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍  ഇനി പഴയ കാഴ്ച. സമീപകാലത്ത് കറുത്ത കാര്‍ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍. പുതുവര്‍ഷത്തില്‍ തിരുവനന്തപുരത്ത് എത്തിയ ശേഷമുള്ള ആദ്യ യാത്ര മുഖ്യമന്ത്രി പുതിയ കാറിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ പിണറായി വിജയന്‍റെ കാര്‍ ഒഴികെയുള്ള വാഹനങ്ങള്‍ വെള്ള നിറമുള്ളവയാണ് വരും ദിവസങ്ങളില്‍ ഇവയുടേയും നിറം മാറും. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം ഉപയോഗിച്ചിരുന്നത് വെള്ള നിറമുള്ള വാഹനങ്ങളായിരുന്നു. മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശുപാർശയിലാണ് ഈ നിറം മാറ്റം. രാത്രിയാത്രയ്ക്ക് കൂടുതല്‍ സുരക്ഷിതവും രാത്രിയിലുള്ള ആക്രമണം തടയാന്‍ കാറിന്‍റെ നിറം കറുപ്പാകുന്നതുമാണ് നല്ലതെന്നായിരുന്നു മുന്‍ പൊലീസ് മേധാവിയുടെ ശുപാര്‍ശ. അടുത്തിടെ രണ്ട് തവണയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തില്‍പ്പെട്ടതും പെട്ടന്നുള്ള ഈ കാറുമാറ്റത്തിന് പ്രേരകമായെന്നാണ് വിലയിരുത്തല്‍. 

കാറുകൾ വാങ്ങാൻ  പൊലീസിന് സ്പെഷ്യൽ ഫണ്ട് അനുവദിച്ചിരുന്നു. കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയറുമാണ് വാങ്ങുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. ഇതിനായി സെപ്റ്റംബറില്‍ 62.46 ലക്ഷം രൂപ അനുവദിച്ചുകൊണ്ട്  ഉത്തരവും ഇറങ്ങിയിരുന്നു. പുതിയ കാറുകള്‍ വരുമ്പോള്‍ നിലവില്‍ ഉപയോഗിക്കുന്നവയില്‍ രണ്ട് കാറുകള്‍ മാറ്റും. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാല്‍ കാറുകള്‍ മാറ്റണം എന്നായിരുന്നു സര്‍ക്കാരിനോട് പൊലീസ് മേധാവിയുടെ ശുപാര്‍ശ. ഈ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. 

കെഎല്‍ 01 സിഡി 4764, കെഎല്‍ 01 സിഡി 4857 എന്നീ റജിസ്ട്രേഷന്‍ നമ്പറുകളുള്ള കാറുകളാണ് പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടികളില്‍ നിന്ന് ഒഴിവാക്കുന്നത്. നാല് വര്‍ഷം പഴക്കമുള്ള വാഹനങ്ങളാണിവ. പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകള്‍ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ജനപ്രിയ എംപിവിയാണ് ഇന്നോവ ക്രിസ്റ്റ. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ഈ വാഹനം ലഭ്യമാണ്. എംപിവിയുടെ പെട്രോൾ പതിപ്പിന് 2.7 ലിറ്റർ എഞ്ചിനാണ് കരുത്ത് പകരുന്നത്, അതേസമയം ഡീസൽ പതിപ്പിൽ 2.4 ലിറ്റർ എഞ്ചിനാണ് ബിഎസ് 6 എഞ്ചിനാണ് ഉപയോഗിക്കുന്നത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭ്യമാണ്.

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട തങ്ങളുടെ ജനപ്രിയ മോഡലായ ക്വാളിസിനു പകരക്കാരനായി 2005 ലാണ് ഇന്നോവയെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലായിരുന്നു ഇന്നോവയുടെ ആദ്യവരവ്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍വിപണിയിലെത്തിയത്. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹത്തിലേക്ക് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ മേഴ്‍സിഡസ് ബെന്‍സിന്‍റെ മെയ്‍ബാക്ക് S650 എത്തിയതും അടുത്തിടെയാണ്. 

Related Articles

Leave a Reply

Back to top button