വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ കാണാതായ മെഡിക്കൽ വിദ്യാർഥിയുടെ മൃതദേഹം മൂന്ന് ദിവസത്തിനുശേഷം കണ്ടെത്തി

ചെന്നൈ: തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രമായ കൊടൈക്കനാലിന് സമീപം വെള്ളച്ചാട്ടത്തിൽ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം മൂന്നു ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെടുത്തു. കോയമ്പത്തൂർ സ്വദേശിയായ നന്ദകുമാറാണ് അപകടത്തിൽ മരിച്ചത്. കോയമ്പത്തൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയായിരുന്നു നന്ദകുമാർ.
കോയമ്പത്തൂരിൽ നിന്ന് കൊടൈക്കനാലിലേക്ക് 10 പേരടങ്ങിയ സംഘത്തിനൊപ്പമാണ് നന്ദകുമാർ വന്നത്. അതിനിടെ അഞ്ചുവീട് വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ നന്ദകുമാർ ഒഴുക്കിൽപ്പെടുകയായിരുന്നു. നന്ദകുമാർ ഉൾപ്പെടെ അഞ്ച് പേർ പാറക്കെട്ടുകൾക്കരികിലാണ് കുളിക്കാൻ ഇറങ്ങിയത്. മഴയ്ക്കൊപ്പം ശക്തമായ ഒഴുക്കിൽപ്പെട്ടാണ് വിദ്യാർത്ഥിയെ കാണാതായതെന്ന് പൊലീസ് വ്യക്തമാക്കി.മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സമായിരുന്നു. നന്ദകുമാറിന്റെ മൃതദേഹം കുളിക്കാനിറങ്ങിയ സ്ഥലത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് കണ്ടെത്തിയത്.




