മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് കൂടുതൽ ജലം തുറന്നുവിടണം; ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ ജലം തമിഴ്നാട് തുറന്നുവിടണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ .മേൽനോട്ട സമിതിയേയും തമിഴ്നാടിനെയും വിവരമറിയിച്ചെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൂടുതൽ ജലം മുല്ലപ്പെരിയാറിൽ നിന്ന് എത്തിയാലും ഇടുക്കി ഡാം തുറക്കേണ്ടി വരില്ല.
5000 ഘനയടി വെള്ളം തുറന്ന് വിട്ടാലും പെരിയാർ തീരത്ത് പ്രശ്‌നം ഉണ്ടാകില്ല. മുല്ലപ്പെരിയാർ നീരൊഴുക്ക് കുറയുന്നില്ല. റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണം. ജലനിരപ്പ് റൂൾകർവിലേക്ക് താഴ്ത്താൻ കഴിയാത്തത് തമിഴ്നാടിൻറെ വീഴ്ചയായി കാണണം. പെരിയാർ തീരത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി വ്യക്തമാക്കി.
അതേസമയം ഇടുക്കി ഡാമിൽ ജലനിരപ്പ് നേരിയ തോതിൽ കുറഞ്ഞു. 2398.26 അടിയാണ് നിലവിലെ ജലനിരപ്പ്. നീരൊഴുക്ക് കുറഞ്ഞതാണ് അണക്കെട്ടിൽ ജലനിരപ്പ് താഴാൻ കാരണം. ഇന്നലെ 2398.30 അടിയായിരുന്നു ജലനിരപ്പ്. പെരിയാറിൽ ജലനിരപ്പ് ഒന്നര അടിയോളം ഉയർന്നു. മുല്ലപ്പെരിയാർ മുതൽ ഇടുക്കി ഡാം വരെയുള്ള പ്രദേശത്താണ് ജലനിരപ്പുയർന്നത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽ വേ ഷട്ടറുകൾ ഇന്നലെ തുറന്നതോടെ ഇടുക്കി ഡാമിൽ നേരിയ തോതിൽ ജലനിരപ്പുയരുകയും റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തിൽ റെഡ് അലേർട്ട് പിൻവലിച്ചു.
ഇന്നലെ രാവിലെ ഏഴരയോടെയാണ് മുല്ലപ്പെരിയാറിലെ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നത്. രാത്രിയോടെ മൂന്നാമത്തെ ഷട്ടറും 30 സെ മീ ഉയർത്തി. 5,3,4 ഷട്ടറുകളാണ് തുറന്നത്.





