India

രഞ്ജി ട്രോഫിയിൽ കന്നി കിരീടത്തിനരികെ കശ്മീർ; ആവേശം പകരാൻ മുഖ്യമന്ത്രിയും ഗാലറിയിൽ

Please complete the required fields.




ഹുബ്ലി: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്താളുകളിൽ പുതിയൊരു അധ്യായം കുറിക്കാൻ ജമ്മു കശ്മീർ ഒരുങ്ങുന്നു. കർണാടകയ്‌ക്കെതിരായ കലാശപ്പോരാട്ടത്തിൽ കിരീടത്തിന് തൊട്ടരികിലെത്തി നിൽക്കുന്ന ടീമിന് ആവേശം പകരാൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള തന്നെ ഇന്ന് ഹുബ്ലിയിലെ മൈതാനത്തെത്തും.

ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ ജമ്മു കശ്മീർ, എട്ടുതവണ ചാമ്പ്യന്മാരായ കർണാടകയെ അവരുടെ തട്ടകത്തിൽ നിഷ്പ്രഭമാക്കുന്ന കാഴ്ചയ്ക്കാണ് കെ.എസ്.സി.എ ഗ്രൗണ്ട് സാക്ഷ്യം വഹിക്കുന്നത്.താൻ ഗാലറിയിലിരുന്ന് ടീമിനായി ആർപ്പുവിളിക്കാൻ എത്തുന്നുവെന്ന വാർത്ത മുഖ്യമന്ത്രി തന്നെയാണ് എക്സിലൂടെ പങ്കുവെച്ചത്. കശ്മീരിലെ ലക്ഷക്കണക്കിന് ആരാധകരുടെ അഭിമാനമായി മാറിയ ടീമിനെ നേരിട്ട് അഭിനന്ദിക്കാനാണ് അദ്ദേഹത്തിന്റെ വരവ്. മത്സരത്തിന്റെ ഗതി നിലവിൽ പൂർണ്ണമായും ജമ്മു കശ്മീരിന് അനുകൂലമാണ്.

ആദ്യ ഇന്നിംഗ്‌സിൽ 584 റൺസ് എന്ന കൂറ്റൻ സ്കോർ അടിച്ചുകൂട്ടിയ കശ്മീർ, മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടകയെ 293 റൺസിന് എറിഞ്ഞിട്ടു. 291 റൺസിന്റെ പടുകൂറ്റൻ ലീഡാണ് കശ്മീർ സ്വന്തമാക്കിയത്.അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ ആഖിബ് നബിയാണ് കർണാടകയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയെ തകർത്തത്. നാലാം ദിനം കളി അവസാനിക്കുമ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എന്ന നിലയിലാണ് കശ്മീർ. 94 റൺസുമായി പുറത്താകാതെ നിൽക്കുന്ന ഖമ്രാൻ ഇക്ബാലിന്റെ പ്രകടനം കശ്മീരിന്റെ വിജയം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു.

പരസ് ദോഗ്ര നയിക്കുന്ന ജമ്മു കശ്മീർ ടീമിന് അഞ്ചാം ദിനം വലിയ പരീക്ഷണങ്ങളൊന്നും നേരിടേണ്ടി വരില്ലെന്നാണ് കരുതപ്പെടുന്നത്. സമനിലയായാൽ പോലും ആദ്യ ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തിൽ കന്നി കിരീടം കശ്മീരിലേക്ക് എത്തും.
മുഖ്യമന്ത്രിയുടെ സാന്നിധ്യം കൂടി എത്തുന്നതോടെ ഇരട്ടി ആവേശത്തിലാണ് ടീം അംഗങ്ങൾ.

Related Articles

Back to top button