വടകരയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്, വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വ്യാജേന പണം തട്ടി; നാദാപുരം എടച്ചേരി സ്വദേശി പിടിയിൽ

കോഴിക്കോട്: വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന വ്യാജേന ഓൺലൈനിലൂടെ പണം തട്ടിയ കേസിൽ യുവാവിനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശികളായ രണ്ട് സ്ത്രീകളിൽനിന്നും ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ നാദാപുരം എടച്ചേരി സ്വദേശി പടിഞ്ഞാറയിൽ പുതിയോട്ടിൽ രമിത്തിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയായ ഒരു സ്ത്രീയിൽനിന്നും അഞ്ചു ലക്ഷത്തിൽപരം രൂപയും മറ്റൊരാളിൽനിന്ന് ഒരു ലക്ഷത്തി അറുപത്തിയെട്ടായിരം രൂപയുമാണ് ഇയാൾ തട്ടിയെടുത്തത്.
കേരളത്തിൽ പലയിടങ്ങളിലായി എട്ടോളം പേരിൽ നിന്നും ഇയാൾ അഞ്ചു കോടി രൂപയോളം ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ട്. മാർച്ച്, ഏപ്രിൽ മാസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. സമാന കേസിൽ അറസ്റ്റിലായി പൊൻകുന്നം ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ വടകര പോലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.





