മാമോദീസ ചടങ്ങിനിടെ നൽകിയ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ ചികിത്സ തേടിയത് 90 പേർ, ഒരാളുടെ നില ഗുരുതരം

മാമോദീസ ചടങ്ങിനിടെ നൽകിയ ഭക്ഷണം കഴിച്ച 90 പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് വിവിധ ആശുപത്രിയിൽ ചികിത്സ തേടി. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലാണ് സംഭവം. ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. ഇക്കഴിഞ്ഞ ഡിസംബർ 29ന് പടുതോട് ചെട്ടിയിറമ്പിൽ പടിയിലെ സെന്റ് തോമസ് മാർത്തോമ്മപള്ളി പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ വിളമ്പിയ ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയുണ്ടായത്.
ചെങ്ങന്നൂരിലെ ഒരു കേറ്ററിംഗ് സ്ഥാപനമാണ് ഭക്ഷണം എത്തിച്ചത്. 180 പേരാണ് ഈ ചടങ്ങിൽ പങ്കെടുത്തിരുന്നത്. പള്ളിയിലെ കപ്യാരായ സ്ഥലവാസി എബ്രഹാം തോമസിനാണ് (55) ശാരീരിക ബുദ്ധിമുട്ടുകൾ കൂടുതലായി അനുഭവപ്പെട്ടത്. ഇയാൾ കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുള്ളവർ വിവിധ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ഉച്ചഭക്ഷണം കഴിച്ചവരിൽ ഭൂരിഭാഗം പേർക്കും വയറിളക്കം, കഠിനമായ ശരീരവേദന , കുളിര് തുടങ്ങിയ ലക്ഷങ്ങൾ ഉണ്ടായി. കൂടുതൽ പേർ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് ഭക്ഷണത്തിൽ നിന്നുള്ള വിഷബാധയാണെന്ന് മനസിലായത്. ബന്ധുക്കൾ കീഴ് വായ്പ്പൂര് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു.





