ക്ഷേത്രോത്സവത്തിനിടെ എസ്.ഐക്ക് മർദ്ദനം: സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ റിമാൻഡിൽ

തിരുവനന്തപുരം: വെള്ളറട ചൂണ്ടിക്കല്‍ ക്ഷേത്രോത്സവ ഘോഷയാത്രക്കിടെ നൃത്തം ചെയ്തവരെ നിയന്ത്രിക്കുകയായിരുന്ന എസ്.ഐ അഭിജിത്തിനെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ . സി.പി.എം വെള്ളറട ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രദീപ് (54), സതീഷ് (51) എന്നിവരാണ് പിടിയിലായത് .
ഒരാളെ നേരത്തെ പിടികൂടിയിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നിസാമുദ്ദീന്‍, എസ്.ഐ പ്രതീഷ്കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ ജസീം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ആക്രമണത്തിൽ പരിക്കേറ്റ എസ്.ഐയെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവിടെയെത്തിയ സി.പി.എം അനുഭാവികള്‍ അനുവദിച്ചില്ല. തുടര്‍ന്ന് പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞ അക്രമി സംഘത്തെ വ്യാഴാഴ്ചയാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.





